ലണ്ടൻ∙ കിഴക്കൻ ലണ്ടനിലെ കിംഗ്‌സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ എവിൻ റെസ്റ്റോറൻ്റിന് സമീപം ഹാക്ക്നിയിൽ ബുധനാഴ്ച രാത്രി 9.20 ന് നടന്ന വെടിവെപ്പിൽ 10 വയസ്സുള്ള മലയാളി പെൺകുട്ടി ഉള്‍പ്പടെ 4 പേര്‍ക്ക് പരുക്കേറ്റു. വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമാണ് പരുക്കേറ്റ പെൺകുട്ടി.
വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്ന് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല.
ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച് കടന്ന് കളയുകയായിരുന്നു.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ഡാൽസ്റ്റണിലെ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ വെടിവെപ്പിനെത്തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്ന സാക്ഷികൾ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.