തൃശൂര്‍: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു.
സംസ്കാരം ഞായറാഴ്ച നടക്കും. ഡോണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത്.ആവശ്യമെങ്കില്‍ കേസില്‍ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും തങ്ങള്‍ നീക്കം നടത്തുന്നുണ്ടെന്ന് കുടുംബം അറിയിച്ചു.
ഡോണയുടെ മരണത്തിന് ശേഷം ലാലിനെ ആരും കണ്ടിട്ടില്ല. ഇതാണ് കൊല നടത്തിയത് ലാല്‍ ആണെന്ന നിഗമനത്തിലേക്ക് ഏവരെയും എത്തിച്ചത്
മെയ് 7ന് താനും ഡോണയും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ലാല്‍ ഡോണയുടെ സഹോദരന് ഇ-മെയില്‍ അയച്ചത് അനുസരിച്ചാണ് ഇവരുടെ കാനഡയിലെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
ഒന്നര ദിവസത്തിലധികം പഴക്കമുള്ള ഡോണയുടെ മൃതദേഹമാണ് വീട്ടില്‍ കണ്ടത്. ലാല്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നും ലാലിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ചൂതാട്ടത്തില്‍ ഉള്‍പ്പെട്ട് കടക്കാരനായ ലാല്‍ ഇതെച്ചൊല്ലി ഡോണയുമായി വഴക്കുണ്ടാക്കിയിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോണയുടേത് കൊലപാതകമെന്ന് കാനഡ പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഡോണയുടെ അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനിടെ ലാല്‍ ദില്ലിയില്‍ വിമാനമിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ലാലിന്റെ പാസ്പോര്‍ട്ടിന്റെ കാലാവധി 19ന് കഴിഞ്ഞിരുന്നു.
അതിനാല്‍ തന്നെ രാജ്യത്ത് തുടരുകയോ വ്യാജ പാസ്പോര്ട്ടില് നാടുവിടുകയോ ചെയ്യുമെന്നാണ് ഡോണയുടെ ബന്ധുക്കളുടെ സംശയം. ലാല്‍ രക്ഷപെടാതിരിക്കാനുള്ള നടപടി പൊലീസ് വേഗത്തില്‍ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.