ലണ്ടൻ: യൂറോപ്പിലേക്കുള്ള മനുഷ്യകടത്തിന് നേതൃത്വം കൊടുത്തിരുന്ന 'ദി സ്‌കോർപിയൻ' എന്ന് വിളിപ്പേരുള്ള ബർസാൻ മജീദ് പിടിയിലായി.
ഇറാഖിലെ കുർദിസ്ഥാനിൽ നിന്നാണ് രണ്ട് വർഷമായി ഒളിവിൽ കഴിയുന്ന ഇയാൾ പിടിയിലായത്. മജീദും സംഘവും ചേർന്ന് പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ബോട്ടുകളിലും ലോറികളിലുമായി ഇംഗ്ലിഷ് ചാനലിലൂടെ കടത്തി.
ഒളിവിൽപ്പോയ മജീദിനെ കണ്ടെത്താൻ ബിബിസി നടത്തിയ അന്വേഷണത്തിൽ ഇറാഖിലെ സുലൈമാനിയ നഗരത്തിലാണ് ഇയാൾ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.യുകെയിലേക്ക് ആളുകളെ കടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ നെറ്റ്‌വർക്കുകളെ തകർക്കുന്നതിന് സാധ്യമായത് എല്ലാം ചെയ്യും. മജീദിന്‍റെ കേസ് എടുത്തുകാണിച്ചതിന് ബിബിസിക്ക് നന്ദിയെന്നും യുകെയുടെ നാഷനൽ ക്രൈം ഏജൻസി (എൻസിഎ) പറഞ്ഞു.
മേയ് 12 ന് കുർദിഷ് സുരക്ഷാ സേന മജീദിനെ കസ്റ്റഡിയിലെടുത്തതായി എൻസിഎ അറിയിച്ചു. മുൻപ് നോട്ടിങ്ഹാമിൽ താമസിച്ചിരുന്ന മജീദ്, യുകെ-ബെൽജിയൻ സംയുക്ത അന്വേഷണം നേരിടുന്ന കുറ്റവാളിയാണ്.
മജീദിനെ കണ്ടെത്താൻ ബിബിസിയുടെ കണ്ടെത്തലുകൾ ഉദ്യോഗസ്ഥർ ഉപയോഗിച്ചതായി കുർദിസ്ഥാൻ റീജനൽ ഗവൺമെന്‍റ് ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു. ‘‘പ്രതിയെ അയാളുടെ വീടിന് പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്ന് ഇറങ്ങിയ നിമിഷം തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ അറസ്റ്റ് നടക്കുകയും ചെയ്തു. യൂറോപ്പിൽ പ്രതിക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ പരിശോധിച്ച ശേഷം ഇയാളെ യൂറോപ്യൻ പൊലീസും പ്രോസിക്യൂട്ടർമാരും ചോദ്യം ചെയ്യും ’’ ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു.
2016-നും 2021-നും ഇടയിൽ യൂറോപ്പിനും യുകെയ്ക്കും ഇടയിൽ നടന്ന മനുഷ്യക്കടത്തിൽ ഭൂരിഭാഗവും മജീദിന്‍റെ സംഘം നിയന്ത്രിച്ചിരുന്നതായി കരുതപ്പെടുന്നു. രണ്ട് വർഷത്തെ രാജ്യാന്തര പൊലീസ് ഓപ്പറേഷനെ തുടർന്ന് യുകെ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലെ ഇരുപത്തിയാറ് സംഘാംഗങ്ങളെ പിടികൂടി കോടതികളിൽ ശിക്ഷിച്ചു.
അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയും ഒളിവിൽ കഴിയുകയും ചെയ്ത മജീദിനെ ബെൽജിയത്തിലെ ഒരു കോടതി ഹാജരാകാതെ തന്നെ വിചാരണ ചെയ്യുകയും 121 ആളുകളുടെ കള്ളക്കടത്ത് കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 2022 ഒക്ടോബറിൽ അദ്ദേഹത്തിന് 10 വർഷം തടവും 968,00 യൂറോ പിഴയും വിധിച്ചു.
കഴിഞ്ഞ മാസം ബിബിസി അദ്ദേഹത്തെ കണ്ടെത്തിയപ്പോൾ, മജീദ് സുലൈമാനിയയിലെ ഒരു മാളിൽ വച്ച് കാണാമെന്ന് സമ്മതിക്കുകയും സംഘത്തിന്‍റെ തലവൻ താനല്ലെന്ന് ആ സമയത്ത് പറയുകയും ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.