ഫുജൈറ :ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ താരം.
ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പതിവായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള ഇൻഫ്ലുവൻസർ കൂടിയായ യുവതിക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളും അറബ് വംശജരുമെല്ലാം ഷാനിഫയുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നവരാണ്.'എന്നെ പ്രണയിക്കരുത്, ഞാൻ നിങ്ങളുടെ ഹൃദയം തകർക്കും' എന്നായിരുന്നു ഏറ്റവുമൊടുവിൽ വ്യാഴാഴ്ച പോസ്റ്റുചെയ്ത വീഡിയോയുടെ ക്യാപ്ഷൻ. ഉറുദു യുട്യൂബ് ചാനലുകളിൽ ഷാനിഫയുടെ മരണം വാർത്തയുമായി.
മാതാവിനെ നഷ്ടപ്പെട്ടത് പറക്കമുറ്റാത്ത പെൺകുട്ടികൾക്ക് ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് സനൂജ് ബഷീർ കോയയും രണ്ട് പെൺമക്കളും ദുബായിൽ നിന്ന് എത്തിയ ഷാനിഫയുടെ മാതാവും ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള ഫ്ലാറ്റില്‍ ഉള്ളപ്പോഴായിരുന്നു ഷാനിഫ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്.
ഷാനിഫയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവരുടെ കൂട്ടുകാർ പറയുന്നത്. ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. യുഎഇയിൽ വളർന്ന ഷാനിഫയുടെ കുടുംബം ഇവിടെ തന്നെയാണുള്ളത്.
യുവതിയെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ എന്ന് ഇവർ പറയുന്നു. ഇവർക്കൊന്നും ഇപ്പോഴും പ്രിയ കൂട്ടുകാരിയുടെ മരണം വിശ്വസിക്കാനായിട്ടില്ല.
പരസ്പരം കണ്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കൾ പലരും അനുശോചനം അറിയിച്ചുകൊണ്ടിരിക്കുന്നു.വളരെ സന്തോഷത്തോടെയായിരുന്നു ഷാനിഫയും കുടുംബവും ജീവിച്ചിരുന്നതെന്ന് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.
എല്ലാവരുമായും തികഞ്ഞ സൗഹൃദമായിരുന്നു. ഇവരുടെ മക്കൾ കൊച്ചുകുട്ടികളാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പോലും പ്രായമായിട്ടില്ലാത്ത അവരെക്കുറിച്ചോർക്കുമ്പോഴാണ് ഏറെ സങ്കടം. ഷാനിഫയ്ക്ക് വേണ്ടി പ്രാർഥിക്കാൻ സനൂജ് സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു. അടുത്തിടെ അജ്മാനിൽ കാണാതായ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ, മാർച്ചിൽ ഷാർജയിൽ 4 വയസ്സുകാരനും കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
പിരിഞ്ഞുപോയത് രണ്ടാമത്തെ മലയാളി സമൂഹമാധ്യമതാരം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ വിടപറഞ്ഞ രണ്ടാമത്തെ മലയാളി യുവതിയാണ് ഷാനിഫ. 2022 മാർച്ച് ഒന്നിന് ദുബായിലെ മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിനെ ജാഫിലിയ്യയിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫയുടെ മൃതദേഹം കബറിടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയതടക്കമുള്ള സംഭവവികാസങ്ങളിലേക്കു നീങ്ങി വിവാദമാകുകയും ചെയ്തു.
മരിക്കുന്നതിന് ഒന്നര മാസം മുൻപാണ് റിഫ, വ്ലോഗറും ആൽബം താരവുമായ ഭർത്താവ് കാസർകോട് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നാസി(മെഹ്നു–25)നോടൊപ്പം യുഎഇയിലെത്തിയത്. ദുബായിലെ ഒരു മാളിലെ പർദക്കടയിൽ ജോലിയും ചെയ്തിരുന്നു. ഇരുവരും ചേർന്ന് ഒട്ടേറെ വിഡിയോ, സംഗീത ആൽബം നിർമിക്കുകയും ചെയ്തു.
മരിക്കുന്നതിന് 2 ദിവസം മുൻപ് ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് മുൻപ് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ അന്ന് അഭിപ്രായപ്പെട്ടത്.
മരണം നടന്നതിന്റെ തേലന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. മെഹ്നു പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
രണ്ടു പേരും പരസ്പരം പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിൽ റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ടായിരുന്നു.
മെഹ്നുവിന് സംഗീത ആൽബം നിർമാണവുമുണ്ടായിരുന്നു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു. ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്.
ഈ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.