സേലം ഡിവിഷനുകീഴിൽ രണ്ടുവർഷം മുൻപ് ആരംഭിച്ച ഉദയ് ഡബിൾ ഡക്കർ നഷ്ടത്തിലാണ്. വരുമാന നഷ്ടം പരിഹരിക്കാനാണ് ദക്ഷിണ റെയിൽവേ സർവീസ് നീട്ടൽ നിർദേശം മുന്നോട്ടുവച്ചത്. കോയമ്പത്തൂര്‍ - ബെംഗളൂരു റൂട്ടില്‍ 432 കിലോമീറ്ററാണ് ഇപ്പോള്‍ ഡബിൾ ഡക്കർ വണ്ടി നിലവിൽ ഓടുന്നത്. പാലക്കാടേക്ക് നീട്ടുമ്പോള്‍ 103.8 കിലോമീറ്റര്‍ അധികം ഓടണം. പൊള്ളാച്ചിയിലെത്തിയശേഷം എന്‍ജിന്‍ ദിശമാറ്റാന്‍ അരമണിക്കൂറും വേണ്ടിവരും.
ഡബിള്‍ ഡക്കർ ട്രെയിനിന്‍റെ ഒരു ബോഗിയില്‍ 120 സീറ്റുകളാണുണ്ടാവുക. ആകെയുള്ള 16 കോച്ചുകളുള്ളതില്‍ ഏഴെണ്ണം ഡബിള്‍ ഡക്കറാണ്. ബാക്കിയുള്ളവ സാധാരണ ബോഗികളും. ട്രയൽ റണ്ണിൽ വണ്ടിയുടെ സുഗമ സഞ്ചാരം, പ്ലാറ്റ്‌ഫോമിലെ സൗകര്യം തുടങ്ങിയവയാണ് പരിശോധിച്ചത്. ട്രയൽ റണ്ണിൽ കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ പോത്തന്നൂര്‍, കാണിത്ത് കടവ്, പൊള്ളാച്ചി, മീനാക്ഷീപുരം, മുതലമട, കൊല്ലങ്കോട്, പുതുനഗരം, പാലക്കാട് ടൗണ്‍, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് നിർത്തിയത്.
പാലക്കാട് ജങ്ഷനിൽ നിന്നും പുലർച്ചെ മൂന്നിനാണ് ട്രെയിൻ പുറപ്പെടുന്നതെന്നാണ് ദക്ഷിണ റെയിൽവേയുടെ സമയക്രമത്തിൽ പറയുന്നത്. പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെട്ട് 4.20ന് പൊള്ളാച്ചിയിൽ എത്തുകയും തുടർന്ന് 5.55ന് കോയമ്പത്തൂരിൽ എത്തും. രാവിലെ ആറിന് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട് 12.40ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.15ന് ട്രെയിൻ തിരികെയുള്ള സർവീസ് ആരംഭിക്കും.
രാത്രി 8.15ന് കോയമ്പത്തൂരിൽ എത്തുകയും 10.20ന് പൊള്ളാച്ചിയിലും എത്തും. 10.40ന് പൊള്ളാച്ചിയിൽ നിന്നും യാത്ര തുടങ്ങി രാത്രി 11.5ന് പാലക്കാട് സർവീസ് അവസാനിക്കും. പൊള്ളാച്ചിയിൽ എത്തുമ്പോൾ എൻജിൻ മാറ്റും. കോയമ്പത്തൂർ - പൊള്ളാച്ചിവഴി ട്രെയിൻ പാലക്കാട് എത്താൻ 104 കിലോമീറ്ററാണ്. കോയമ്പത്തൂർ - വാളയാർ വഴിയാണെങ്കിൽ 54 കിലോമീറ്ററുമാണുള്ളത്.
പരീക്ഷണ ഓട്ടം വിജയമായെന്നും സർവീസ് ആരംഭിക്കന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ അറിയിച്ചിരിക്കുന്നത്. പാലക്കാട്ടേക്ക് നീട്ടുന്ന ഉദയ് ഡബിൾ ഡക്കർ സൂപ്പർ ഫാസ്റ്റിന് കോയമ്പത്തൂർ കഴിഞ്ഞാൽ സ്റ്റോപ്പ് പൊള്ളാച്ചിയിലും പാലക്കാടും മാത്രമാണെന്നാണ് ദക്ഷിണ റെയിൽവേ തയാറാക്കിയ സമയക്രമത്തിൽ വ്യക്തമാക്കുന്നത്. പൊള്ളാച്ചിയിലും പാലക്കാടിനുമിടയിൽ ട്രെയിനിന് സ്റ്റോപ്പില്ല. പോത്തനൂർ ജങ്ഷനിലും സ്റ്റോപ്പ് ഉണ്ടാകില്ല.സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു, കോയമ്പത്തൂർ (നിലവിൽ സ്റ്റോപ്പ് ഇല്ല ), പാലക്കാട് മുതലായ റൂട്ടിൽ യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് ഇത് ഏറെ ഗുണകരമായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.