ഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ ദീര്‍ഘദൂര ട്രെയിനുകളിലെ എസി, റിസര്‍വേഷന്‍ കമ്ബാര്‍ട്ട്മെന്‍റുകളിലെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കുറിച്ച് മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പരാതികളാണ്.
വീഡിയോയും ചിത്രങ്ങളും സഹിതം ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ട്രെയിന്‍ യാത്രക്കാര്‍ പരാതികളുമായെത്തുമ്പോള്‍, നടപടിയെടുക്കാമെന്ന റെയില്‍സേവയുടെ സന്ദേശം പുറകെയെത്തും.ഇക്കാര്യത്തില്‍ അതിലപ്പുറത്തേക്ക് മറ്റ് നടപടികളുണ്ടാകാറില്ലെന്നും യാത്രക്കാര്‍ പരാതി പറയുന്നു. ഒടുവില്‍ നടപടിയുമായി റെയില്‍വേ രംഗത്തിറങ്ങിയപ്പോള്‍ ഒരു ട്രെയിനിലെ എസി കോച്ചില്‍ നിന്ന് മാത്രം ടിക്കറ്റില്ലാത്ത 21 പേരെയാണ് റെയില്‍വേ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഭഗല്‍പൂർ എക്‌സ്പ്രസിലായിരുന്നു റെയില്‍വേയുടെ നടപടി. ഭഗല്‍പൂർ എക്‌സ്പ്രസില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 21 പേരെയാണ് പിടികൂടിയത്.
ആർപിഎഫിന്‍റെ ചുമതലയുള്ള ഇൻസ്‌പെക്ടർ അരവിന്ദ് കുമാർ സിംഗ്, കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ചീഫ് ട്രാഫിക് ഇൻസ്‌പെക്ടർ എന്നിവർ ചേർന്നാണ് ഭഗല്‍പൂർ ദനാപൂർ ഇന്‍റർസിറ്റി എക്‌സ്പ്രസ് ട്രെയിൻ നമ്പർ 13402-ന്‍റെ എസി കോച്ചില്‍ പരിശോധന നടത്തിയത്. പിടികൂടിയ 21 പേരില്‍ നിന്നും പിഴ ഈടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടിക്കറ്റില്ലാത്ത ഈ യാത്രക്കാരെല്ലാം എസി കോച്ചിലെ റിസര്‍വേഷന്‍ സീറ്റുകള്‍ കൈയേറിയിരുന്നു. ഇവരില്‍ നിന്ന് മൊത്തം 1,000 രൂപ പിഴ അടപ്പിച്ചപ്പോള്‍ 10,625 രൂപയുടെ പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.
21 പേരെയും ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 21 പേരെയും ഒരു കയറിന് ഉള്ളിലാക്കി സ്റ്റേഷനിലൂടെ നടത്തിക്കൊണ്ട് പോകുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് എന്‍സി മിന്ത്രാ കൌണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് ഇങ്ങനെ എഴുതി, 'ഭഗല്‍പൂർ ദാനാപൂർ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എസി കോച്ചുകളില്‍ നിന്ന് നിരവധി പേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു.'
വീഡിയോ ഇതിനകം ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ലോക്കല്‍ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരിക്കിയതാണ് യാത്രക്കാരെ എസി, റിസര്‍വേഷന്‍ കോച്ചുകളില്‍ കയറാന്‍ പ്രേരിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.