വാഷിങ്ടണ്‍: അടുത്ത 24 മുതല്‍ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.കോണ്‍സുലേറ്റ് ആക്രമിണത്തില്‍ ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ഇസ്രായേല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും പ്രഖ്യാപിച്ചിരുന്നു.
നാലുവർഷത്തിനിടെ മേഖലയില്‍ കൊല്ലപ്പെടുന്ന ഇറാന്റെ രണ്ടാമത്തെ സൈനിക പ്രമുഖനാണ് കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി. റവലൂഷനറി ഗാർഡ്സ് ജനറല്‍ ഖാസിം സുലൈമാനിയെ 2020ല്‍ ബഗ്ദാദില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിർദേശപ്രകാരം കൊലപ്പെടുത്തിയിരുന്നു.
ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേല്‍ കഴിയുന്നത്. സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിക്കുകയും റിസർവിസ്റ്റുകളോട് സർവീസില്‍ കയറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലില്‍ എവിടെയും ഏതുനേരത്തും ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
മിസൈല്‍ ആക്രമണവും സൈബർ ആക്രമണവും പ്രതീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, തിരിച്ചടി സംബന്ധിച്ച് തെഹ്‌റാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.