തൃശ്ശൂർ: മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഒമ്നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരൻ മൊഴി നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂർ എ.സി.പി.യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ ഒൻപതുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് അഞ്ചാംക്ലാസ് വിദ്യാർഥിയായ പത്തുവയസ്സുകാരൻ പറയുന്നത്. മൂന്ന് കുട്ടികളെ മർദിച്ചശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാനില്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിദ്യാർഥിയുടെ മൊഴി.
രാവിലെ സൈക്കിളില്‍ പള്ളിയില്‍നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് പത്തുവയസ്സുകാരൻ പറയുന്നു. തന്നെക്കാള്‍ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വാനില്‍ മർദിച്ച് കയറ്റിക്കൊണ്ടുപോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവസമയത്ത് ഒരു ഓംമ്നി വാൻ പ്രദേശത്തുകൂടെ കടന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാൻ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. അതേസമയം, കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ചും പോലീസിന് സംശയമുണ്ട്.
കുട്ടികളെ കാണാനില്ലെന്ന് ഇതുവരെ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലൊന്നും പരാതി ലഭിച്ചിട്ടില്ല. സമീപ സ്റ്റേഷനുകളിലും ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല. അതിനാല്‍ പത്തുവയസ്സുകാരൻ പറഞ്ഞകാര്യങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.