കവന്‍ട്രി: അഞ്ചു വര്‍ഷത്തെ പ്രണയവും ജീവിതവും വഴി പിരിയുന്നു എന്നറിഞ്ഞപ്പോള്‍ തോന്നിയ പക.
18 വയസു മുതല്‍ 23 വയസു വരെ ഒപ്പം ഉണ്ടായവള്‍ ഇനിയില്ലെന്നു മനസിനെ ബോധ്യപ്പെടുത്താന്‍ ആകാതെ പോയ സാഹചര്യം.
ഒപ്പം കാമുകി ആയ മലയാളി യുവതി വേര്‍പിരിയല്‍ ആഘോഷിക്കും എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ അതിനു അവളെ അനുവദിക്കാന്‍ പാടില്ലെന്ന ചിന്ത. രണ്ടു വര്‍ഷം മുന്‍പ് ലണ്ടനെ നടുക്കിയ റെസ്റ്റോറന്റ് കത്തിക്കുത്തില്‍ പ്രതിയായ ഹൈദരാബാദ് സ്വദേശിയായ യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത് ഇങ്ങനെയൊക്കെ ആന്നെന്നു കോടതിയില്‍ വെളിപ്പെട്ട വിശേഷമാണ് ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇരയായ മലയാളി യുവതിയുടെ പേരും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. യുവാവിന് 16 വര്‍ഷത്തെ നീണ്ട തടവ് കിട്ടിയതാണ് വാര്‍ത്തയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം. യുവതിക്ക് ജീവഹാനി സംഭവിച്ചില്ലെങ്കിലും പ്രതി കോടതിയുടെ കരുണ അര്‍ഹിക്കുന്നില്ലെന്നും വിധി പ്രസ്താവം നടത്തിയ ജഡ്ജ് വ്യക്തമാക്കിയിരുന്നു.കേരളത്തില്‍ നിന്നും ഹൈദരാബാദിന് അടുത്ത് പഠിക്കാന്‍ എത്തിയപ്പോഴാണ് യുവതി ശ്രീറാം അംബര്ലയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് യുകെയിലേക്ക് പഠിക്കാന്‍ പോകാനുള്ള തീരുമാനവും ഒന്നിച്ചായിരുന്നു. യുകെയില്‍ എത്തി ഒന്നിച്ചു ഒരേ യൂണിവേഴ്സിറ്റിയില്‍ പഠനവും താമസവും.
ഇതിനിടയില്‍ കോഴ്സ് പൂര്‍ത്തിയായതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് യുവാവുവായി ഒന്നിച്ചു പോകാന്‍ പ്രയാസം ആണെന്ന് യുവതി നേരിട്ട് അറിയിക്കുക ആയിരുന്നു. മാത്രമല്ല ഒരു ഘട്ടത്തില്‍ വേര്‍പിരിയല്‍ ആഘോഷിക്കാന്‍ പോകുകയാണ് എന്നും യുവതി വ്യക്തമാക്കി.
ഇത് ശ്രീറാമിനെ അകാരണമായി പ്രകോപിതനാക്കി എന്നാണ് വിചാരണ വേളയില്‍ പുറത്തു വന്ന വിവരം. തന്നെ ഉപേക്ഷിച്ചിട്ട് യുവതി ആഘോഷ ജീവിതം ആസ്വദിക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയതോടെയാണ് വക വരുത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്.
നേരം പോക്കിന് വേണ്ടിയല്ല, വിവാഹം ലക്ഷ്യം വച്ചാണ് താന്‍ പ്രണയിക്കാന്‍ തയ്യാറായത് എന്നും ശ്രീറാം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യുവതി വഴി മാറുക ആണെന്നു വ്യക്തമായതോടെ യുവതി പിണങ്ങിപ്പോയി താമസിക്കുന്നിടത്തു വരെയെത്തി ശ്രീറാം ബഹളം വച്ചെന്നും ജനലുകള്‍ തകര്‍ത്തെന്നും തുടര്‍ന്ന് അവിടെ താമസക്കാരന് ആയിരുന്ന യുവാവ് ശ്രീറാമിനെ ആക്രമിച്ചെന്നും ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ കഴുത്തില്‍ ആഴത്തില്‍ പത്തിഞ്ചു താഴ്ചയില്‍ ഏറ്റത് അടക്കം നെഞ്ചിലും വയറിലും പുറത്തും ഒക്കെയായി ഒന്‍പതു തവണയാണ് ശ്രീറാം യുവതിയെ കുത്തി പരുക്കേല്‍പ്പിച്ചത്. ഇത്രയും ഗുരുതരമായ പരിക്കില്‍ നിന്നും യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് കോടതി വിധിയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു.
അതിനാല്‍ ശ്രീറാം ദയയുടെ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ആറു ശസ്ത്രക്രിയ വഴി ജീവിതത്തിലേയ്ക്ക് യുവതി മടങ്ങി എത്തിയത്.
യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യവുമായി യുവാവ് നടത്തിയ ഇന്റര്‍നെറ്റ് തിരച്ചിലുകളും കോടതി ശക്തമായ തെളിവുകളാക്കി കണക്കാക്കി. ഒരാളെ എങ്ങനെ നിസാരമായി കൊല്ലാം, കത്തിക്കുത്തില്‍ ഏറ്റവും വേഗത്തില്‍ കൊല്ലുന്നത് എങ്ങനെ, കൊലയ്ക്ക് ശേഷം ബ്രിട്ടനിലെ നിയമ നടപടി എന്ത്, തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ശ്രീറാം ഇന്റര്‍നെറ്റില്‍ തിരഞ്ഞത്.
കൊലയ്ക്ക് ശേഷം രക്ഷപെടാന്‍ ശ്രമിക്കാതെ പൊലീസിന് കീഴടങ്ങിയതും ഇത്തരം ഇന്റര്‍നെറ്റ് തിരച്ചിലിന്റെ ഭാഗം ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ യുവതിക്കേറ്റ മാരകമായ പരുക്കുകള്‍ യുവാവിനുള്ള ശിക്ഷ ഉയര്‍ത്തുക ആയിരുന്നു.
കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്കാണ് ഇയാളുടെ ഇന്റര്‍നെറ്റ് തിരച്ചില്‍ അന്വേഷക സംഘത്തെ എത്തിച്ചത്. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണം എന്ന് കോടതിയില്‍ സ്ഥാപിക്കാനും ഇതുവഴി പ്രോസിക്യൂഷന് സാധിച്ചു. വിവാഹം കഴിക്കാന്‍ സാധിക്കാത്തതിന് കൊല്ലാന്‍ തുടങ്ങിയാല്‍ എന്താണ് സ്ഥിതി എന്നാണ് കേസിനെ തുടര്‍ന്ന് കോടതിയില്‍ ഉണ്ടായ പൊതു വികാരം.
യുവതി ബോധരഹിതയായി നിലത്തു വീണിട്ടും ക്രോധം അടക്കാതെ വീണ്ടും ആക്രമിക്കാന്‍ തയ്യാറായത് ഇയാള്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണം ആണ് തെളിയിക്കുന്നത് എന്നും ഒരു വേള സംശയം ഉയര്‍ന്നിരുന്നു. രണ്ടു മനഃശാസ്ത്രജ്ഞര്‍ ഇയാളെ പലവട്ടം ചോദ്യം ചെയ്യുകയും ചെയ്തത് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്.
യുവതി ജോലി ചെയ്യുന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എന്ന വ്യാജേനെയാണ് ശ്രീറാം എത്തുന്നതും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം കൃത്യ നിര്‍വഹണം നടത്തുന്നതും. യുവതിയുടെ ശ്രദ്ധ മാറാന്‍ ഭക്ഷണം വേഗത്തില്‍ ഓര്‍ഡര്‍ ചെയ്ത യുവാവ് കിട്ടിയ തക്കം ഫലപ്രദമായി ഉപയോഗിച്ചാണ് യുവതിയെ കീഴ്പ്പെടുത്തിയത്.
കൊലപാതകത്തിലേക്ക് നിസാരമായി നീങ്ങാമായിരുന്ന കുറ്റമാണ് പ്രതി ചെയ്തത് എന്നതിനാല്‍ ശിക്ഷ കാലാവധി തീരും വരെ പരോള്‍ നല്‍കരുത് എന്നും കോടതി നിര്‍ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.