തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ, കാരുണ്യ ചികിത്സാപദ്ധതി വഴിമുട്ടുന്നു.
ഏഴുമാസത്തെ ചികിത്സച്ചെലവിനത്തില്‍ 500 കോടിയിലേറെ രൂപ സര്‍ക്കാര്‍ തരാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷൻ പരാതിപ്പെട്ടു. തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സമാത്രമേ ഏറ്റെടുക്കൂവെന്നും സംഘടന പ്രഖ്യാപിച്ചു.സര്‍ക്കാരിനു ജനങ്ങളോടു കാരുണ്യമില്ലെങ്കിലും ആശുപത്രികള്‍ക്ക് അതുള്ളതിനാലാണ് പദ്ധതിയില്‍നിന്നു പിന്മാറാത്തതെന്നും തിങ്കളാഴ്ചമുതല്‍ ഭാഗികചികിത്സയേ ഏറ്റെടുക്കൂവെന്നും അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഹുസൈന് കോയ തങ്ങള്‍ പറഞ്ഞു. ഹൃദ്രോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കുള്ള ചികിത്സ നല്‍കും. ആശുപത്രികളിലെ സൗകര്യമനുസരിച്ച്, അത്യാഹിതസ്വഭാവമുള്ള ചികിത്സകളും ഏറ്റെടുക്കും.
അതേസമയം, റീ-ഇംപേഴ്സ്മെന്റ് തുകയായി ഈയിടെയും 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
പാവപ്പെട്ടവര്‍ക്ക് സൗജന്യവും കുറഞ്ഞചെലവിലുമുള്ള ചികിത്സ ഉറപ്പാക്കാനുള്ള കാരുണ്യ പദ്ധതിയില്‍ ഇപ്പോള്‍ 350 സ്വകാര്യ ആശുപത്രികളുണ്ട്. നേരത്തേ 411 ആശുപത്രികള്‍ ഉണ്ടായിരുന്നുവെന്നും നിരന്തരമായി പണംമുടങ്ങിയതോടെ 60 ആശുപത്രികള്‍ പിന്‍വാങ്ങിയെന്നുമാണ് അസോസിയേഷന്റെ വാദം.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 20-25 കോടി രൂപ വീതവും മറ്റു പല ആശുപത്രികള്‍ക്കും ഒന്നും രണ്ടും കോടി രൂപ വീതവുമാണ് കുടിശ്ശിക. ഒക്ടോബറില്‍ അനുവദിച്ച 104 കോടി രൂപയില്‍ 75 ശതമാനവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്കി.
മാര്‍ച്ചില്‍ 100 കോടിയും പത്തുദിവസം മുമ്പ് 150 കോടി രൂപയും അനുവദിച്ചു. പക്ഷേ, എട്ടോ പത്തോ ശതമാനം മാത്രമേ സ്വകാര്യ ആശുപത്രികള്‍ക്കു ലഭിച്ചിട്ടുള്ളൂ. ബാക്കി തുക സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണക്കാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗിച്ചെന്നാണ് അസോസിയേഷന്റെ ആരോപണം.
കുടിശ്ശിക ഉണ്ടെന്നതു വാസ്തവമാണെങ്കിലും റീ-ഇംപേഴ്സ്മെന്റ് പണം ഇടയ്ക്കിടെ അനുവദിക്കുന്നുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ സമ്മര്‍ദതന്ത്രം സ്വീകരിക്കുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം.
ചില ആശുപത്രികള്‍ നിരക്കുകൂട്ടി കൂടുതല്‍ പണം സര്‍ക്കാരില്‍നിന്നു വാങ്ങുന്ന പ്രവണതയുണ്ടെന്നും പരാതികളുണ്ട്. ഇങ്ങനെ, പലതരം പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ പദ്ധതി പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
കാരുണ്യ പദ്ധതി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ ഉള്‍പ്പെടെ 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങളാണ് കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുരുതരരോഗങ്ങള്‍ക്കടക്കം പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെയുള്ള ചികിത്സ പദ്ധതിയുടെ ഭാഗമായി ലഭിക്കും.
ഫലത്തില്‍ 64 ലക്ഷം പേര് പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് കേരളത്തില്‍ കാരുണ്യ നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.