ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണപ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമായി. ഇതു മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്.
വീടിന്റെ നവീകരണ വീഡിയോ പുറത്തു വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. വീടിന്റെ നവീകരണം പതിവ് പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറയുന്നത്.രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും യഥാക്രമം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്നാണ് യുപിയിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിശബ്ദമായ പ്രചാരണം നടത്തുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗ്രാമഗ്രാമാന്തരങ്ങള്‍ കയറി വോട്ടു തേടുകയാണ്.
രാഹുല്‍ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാട്ടില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. ഇതിനുശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞതവണ അമേഠിയില്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.