തിരുവനന്തപുരം : തലസ്ഥാനവാസികളെ പൂട്ടിയിട്ടുള്ള സ്മാർട്ട് റോഡ് പണി ഈ മാസവും തീരില്ല. ഏപ്രിൽ ആദ്യം പണി പൂർത്തിയാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ് പാഴ്വാക്കായി. കുത്തിപ്പൊളിച്ചിട്ടതോടെ റോഡിലൂടെ ജീവൻ കയ്യിലെടുത്താണ് നഗരവാസികളുടെ യാത്ര. എല്ലാ റോഡും ഒന്നിച്ച് അടച്ചുള്ള പണികൂടിയായതോടെ തൈക്കാട് മേട്ടുക്കട മേഖലയാകെ ഒറ്റപ്പെട്ടു.
രണ്ട് സ്കൂളുകൾ, ഒരു കോളേജ്,ഒരു ആശുപത്രി,പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരത്തിന്റെ കണ്ണായ പ്രദേശമാണ് തൈക്കാട്. ഇവിടെയാകെ പൂട്ടിയിട്ടുള്ള റോഡ് പണി തുടങ്ങിയിട്ട് ആഴ്ചകളായി.പൊതുജനത്തോട് പാലിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് റോഡ് പണി.കുത്തിപ്പൊഴിച്ച് ഇളക്കിമറിച്ച റോഡും ഒരു മുന്നറിയിപ്പ് ബോർഡ് പോലുമില്ലാതെ കുഴികളുമാണ് പ്രദേശത്താകെയുളളത്. ഓഫ് റോഡ് തോറ്റുപോകുന്ന റോഡിലൂടെ ജീവനും കയ്യിൽ പിടിച്ചാണ് യാത്ര. തൈക്കാട് എൽപി സ്കൂളിലെയും മോഡൽ സ്കൂളിലെയും കുട്ടികൾ വരുന്നതും ഈ റോഡിലൂടെയാണ്.
ഒന്നരമാസമായി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിലും വശങ്ങളിലും വലിയ കുഴികളെടുത്തിട്ടിരിക്കുകയാണ്. വണ്ടിക്ക് മാത്രമല്ല, നടന്ന് പോലും ആശുപത്രിയിലേക്ക് കയറാൻ കഴിയാത്ത സ്ഥിതി. ദിവസവും പത്ത് പേരെങ്കിലും ഈ വഴിയിൽ വണ്ടിയുമായി വീഴാറുണ്ടെന്ന് ആശുപത്രിക്ക് മുന്നിൽ കച്ചവടം ചെയ്യുന്നവർ പറയുന്നു.
ദിവസവും നൂറ് കണക്കിന് ഗർഭിണികളും കുട്ടികളുമെത്തുന്ന ആശുപത്രി എന്ന പരിഗണന പോലുമില്ലാതെയാണ് ഇവിടെ വലിയ കുഴിയെടുത്തിട്ട് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്.തലനാരിഴ്ക്കാണ് വലിയ ദുരന്തങ്ങൾ ഒഴിവാകുന്നതെന്നും പ്രദേശത്തുളളവർ പറയുന്നു. ആശുപത്രിക്ക് തൊട്ടപ്പുറത്തുളള മേട്ടുക്കടയിൽ മുന്നോട്ടും പിന്നോട്ടും വഴിയില്ല. വിമൻസ് കോളേജ് സിഗ്നലിനപ്പുറം തലങ്ങും വിലങ്ങും റോഡ് കുഴിച്ചിട്ടിരിക്കുന്നു.
ആകെ 1000 കോടിയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ, 242 കോടിയാണ് സ്മാർട്ട് റോഡിനായി മാറ്റിവച്ചത്. ഈ 242 കോടിയിൽ 40 കോടിയുടെ പണിയാണ് ഇതുവരെ പൂർത്തിയാക്കിയത്.2020ൽ അനുവദിച്ച ഈ തുക ജൂണിൽ ലാപ്സാകും. അങ്ങനെ 200 കോടി നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ടുള്ള അറ്റക്കൈ പണി. ഡകട്റ്റിംഗ്, ഡ്രെയ്നേജ് , നടപ്പാത, ടാറിംഗ്
ഇതെല്ലാം പൂർത്തിയാക്കി ഈ റോഡുകൾ സ്മാർട്ടാക്കാൻ ചുരുങ്ങിയത് ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാർട്ട് സിറ്റി അധികൃതർ തന്നെ സമ്മതിക്കുന്നത്. പലയിടങ്ങിലും സീവേജ് ലൈനിലെ ചോർച്ച വില്ലനായെന്നും.പക്ഷെ 2020 മുതൽ ജനം അനുഭവിക്കുന്ന ദുരിതത്തിന് ആർക്കും ഉത്തരമില്ല..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.