ഒട്ടാവ: കാനഡയില്‍ പഞ്ചാബ് സ്വദേശിയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ആബട്സ്ഫോര്ഡില് താമസിക്കുന്ന പഞ്ചാബ് ലുധിയാന സ്വദേശി ബല്‍വീന്ദര്‍ കൗര്‍(41) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ബല്‍വീന്ദറിന്റെ ഭര്‍ത്താവ് ജഗ്പ്രീത് സിങ് എന്ന രാജു(50)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും ലുധിയാന സ്വദേശിയാണ്.വെള്ളിയാഴ്ച രാത്രി ആബട്സ്ഫോര്ഡിലെ വീട്ടില്‍വച്ചാണ് കൊലപാതകം നടന്നത്.രാത്രി 10.50-ഓടെ വിവരമറിഞ്ഞ് പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ കുത്തേറ്റ് മാരകമായി പരിക്കേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
സംഭവസ്ഥലത്തുനിന്ന് ഭര്‍ത്താവ് ജഗ്പ്രീത് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും കനേഡിയന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്തു.
അതേസമയം, കൃത്യം നടത്തിയശേഷം ജഗ്പ്രീത് സിങ് നാട്ടിലുള്ള അമ്മയെ വീഡിയോകോള്‍ ചെയ്തെന്നും ഭാര്യയെ കൊലപ്പെടുത്തിയ വിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്.
ജഗ്പ്രീതിന്റെ വീഡിയോകോള്‍ എടുത്തപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയുടെ ദൃശ്യങ്ങളാണ് വീട്ടുകാര്‍ കണ്ടത്. 'അവളെ ഞാന്‍ എന്നെന്നേക്കുമായി ഉറക്കി' എന്നുപറഞ്ഞാണ് ജഗ്പ്രീത് വീഡിയോകോള്‍ അവസാനിപ്പിച്ചതെന്നും ബന്ധുക്കളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട ബല്‍വീന്ദറും ജഗ്പ്രീതും 24 വര്‍ഷം മുന്‍പ് വിവാഹിതരായവരാണ്. ദമ്പതിമാര്‍ക്ക് 22 വയസ്സുള്ള മകളും 18-കാരനായ മകനും ഉണ്ട്. നാലുവര്‍ഷം മുന്‍പ് ദമ്പതിമാരുടെ മകളാണ് ആദ്യം കാനഡയിലെത്തിയത്.
സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയ മകള്‍ക്ക് ഇതിനുപിന്നാലെ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇതോടെ 2022-ല്‍ മകളെ പരിചരിക്കാനായി ബല്‍വീന്ദറും കാനഡയിലെത്തി. എന്നാല്‍, ബല്‍വീന്ദര്‍ കാനഡയിലേക്ക് പോയതോടെ തന്നെയും എത്രയുംവേഗം കാനഡയിലേക്ക് കൊണ്ടുപോകണമെന്ന് ജഗ്പ്രീത് ആവശ്യപ്പെട്ടു.
ഇക്കാര്യം പറഞ്ഞ് നിര്‍ബന്ധം പിടിച്ചതോടെയാണ് ബല്‍വീന്ദര്‍ ഭര്‍ത്താവിനും വിസ സംഘടിപ്പിച്ചത്. തുടര്‍ന്നാണ് ജഗ്പ്രീതും കാനഡയിലെത്തിയതെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.നേരത്തെ ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ബല്‍വീന്ദര്‍ ജോലിചെയ്തിരുന്നത്. കാനഡയിലെത്തിയ ശേഷം ഇവിടെ ഒരു സ്റ്റോറില്‍ ജീവനക്കാരിയായിരുന്നു.
ജഗ്പ്രീത് നാട്ടില്‍ ഡ്രൈവറായി ജോലിചെയ്തിരുന്നെങ്കിലും ഏറെക്കാലമായി ജോലിക്ക് പോയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാനഡയില്‍നിന്ന് ഭാര്യ പണം അയച്ചുതുടങ്ങിയതോടെയാണ് ഇയാള്‍ ജോലി അവസാനിപ്പിച്ചത്.
ഇതിനുപുറമേ തന്നെയും കാനഡയിലേക്ക് കൊണ്ടുപോകാനായി പ്രതി നിര്‍ബന്ധം പിടിച്ചു. ഇതിനായി പ്രായമേറിയ പിതാവിനെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി. ഭാര്യയെയും ശല്യപ്പെടുത്തി. ഒടുവില്‍ ഭര്‍ത്താവിനെ കാനഡയില്‍ കൊണ്ടുപോയപ്പോള്‍ തന്റെ സഹോദരിക്ക് ജീവന് നഷ്ടമായെന്നും ബല്‍വീന്ദറിന്റെ സഹോദരി രജ്വീന്ദര് മാധ്യമങ്ങളോട് പറഞ്ഞു.
ജഗ്പ്രീത് ജോലിക്ക് പോകാത്തതിനെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. സാമ്പത്തികകാര്യങ്ങളെച്ചൊല്ലിയും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ സംശയം. സംഭവത്തില്‍ പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്നും യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, ബല്‍വീന്ദറിന്റെ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ജഗ്പ്രീതിന്റെ സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു. അന്നേദിവസം രാത്രി അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ല.
അവര്‍ ഏറെ സന്തോഷത്തിലായിരുന്നു. സംഭവത്തിന് തൊട്ടുമുന്‍പ് രണ്ടുപേരും ഷോപ്പിങ്ങിനും പോയിരുന്നു. സംഭവം നടന്ന ജഗ്പ്രീത് അമ്മയെ വിളിച്ചിരുന്നു.
ഭാര്യയെ അബദ്ധത്തില്‍ മുറിവേല്‍പ്പിച്ചെന്ന് മാത്രമാണ് ജഗ്പ്രീത് ഫോണില്‍ പറഞ്ഞത്. ഒന്നും മനഃപൂര്‍വമല്ലെന്നും മാപ്പ് നല്‍കണമെന്നുമാണ് ജഗ്പ്രീത് പറഞ്ഞതെന്നും സഹോദരന് പ്രതികരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.