"OET പരീക്ഷ" മലയാളികൾ ഉൾപ്പടെ ഉള്ള 148 നഴ്സുമാരുടെ ഭാവി തുലാസിൽ; വിശദീകരണം ആവശ്യപ്പെട്ട് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ

OET പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി യുകെയിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി  (നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 

രണ്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ ഹിയറിങ്ങിലൂടെ വിശദീകരണം നൽകണമെന്നാണ് എൻഎംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിൻ നമ്പർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കനത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ നോട്ടീസ് ലഭിച്ച 148 പേരിൽ മഹാഭൂരിപക്ഷവും മലയാളികളാണ്. പിൻ നമ്പർ നഷ്ടമായാൽ ജോലിയിൽനിന്നും പുറത്തായി നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം വരെ ഇവർക്കുണ്ടാകും.

ഒഇടി ട്രെയിനിങ് സെന്‍ററുകാരും ഒഇടി പരീക്ഷാകേന്ദ്രവും ചേർന്ന് നടത്തിയ തട്ടിപ്പിന് തലവച്ചുകൊടുത്തവരിൽ ബ്രിട്ടനിലെ 148 പേർക്കു പുറമേ അമേരിക്കയിലും ഓസ്ട്രേലിയയിലും ജോലി ചെയ്യുന്ന നിരവധി നഴ്സുമാരുമുണ്ട്. 

പണത്തിന്‍റെ മറവിൽ ചോദ്യപേപ്പർ ചോരുന്നത് ഉൾപ്പെടെ പരീക്ഷയിൽ തിരിമറി നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഒഇടി അധികൃതർ അവരുടെ തന്നെ ഒരാളെ വിദ്യാർഥിയായി അയച്ച് പരീക്ഷാ സെന്‍ററിന്‍റെ തട്ടിപ്പ് കയ്യയോടെ പിടികൂടുകയായിരുന്നു. 

ഇതേത്തുടർന്ന് ഒഇടി അധികൃതർ, തങ്ങളുടെ പരീക്ഷാ സ്കോർ ഇംഗ്ലിഷ് പരിജ്ഞാന യോഗ്യതയായി കണക്കാക്കുന്ന വിവിധ രാജ്യങ്ങളിലെ റഗുലേറ്റർമാർക്ക് ഇതു സംബന്ധിച്ച് അറിയിപ്പു നൽകി. 

ഈ അറിയിപ്പിനെത്തുടർന്നാണ് ബ്രിട്ടനിലെ നഴ്സിങ് റഗുലേറ്റേഴ്സായ എൻഎംസി നടപടി തുടങ്ങിയത്. ഈ 148 പേർക്കും അവരെഴുതിയ പരീക്ഷ റദ്ദാക്കുമെന്നും ഒരു തവണ സൗജന്യമായി പരീക്ഷയെഴുതാൻ അവസരം നൽകാമെന്നും കാണിച്ച് ഒഇടി ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. വിദ്യാർഥികൾ പരീക്ഷാ സെന്‍ററിന്‍റെ തട്ടിപ്പിന് ഇരയായതാവാം എന്ന കരുതിയാണ് ആനുകൂല്യം നൽകിയിരിക്കുന്നത്. 

പരീക്ഷയ്ക്കായി നൽകിയ പേര്, ജനനതീയതി, പൗരത്വം എന്നിവ വച്ചുള്ള റിസർച്ചിലാണ് ബ്രിട്ടനിൽ ജോലിചെയ്യുന്ന 148 പേരെ  കണ്ടെത്തിയത്. ഒഇടി അധികൃതർ എൻഎംസിയെ വിവരം അറിയിച്ചത്. ഉടൻ അവർ തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. 

രണ്ടാഴ്ചയ്ക്കകം ഇംഗ്ലിഷ് പരീക്ഷാ യോഗ്യതയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഹിയറിങ്ങിന് ഹാജരാകണമെന്നുമുള്ള എൻഎംസിയുടെ നിർദേശത്തോട് ആരും തന്നെ ഇനിയും പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.   

ചില സെന്‍ററുകളിൽ ചോദ്യപേപ്പർ നേരത്തെ തുറന്ന് വിദ്യാർഥികൾക്ക് ചോർത്തി നൽകുന്നു എന്ന വാർത്ത  ഏതാനും മാസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഇത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ എൻഎംസിയുടെ നടപടികൾ. 

കഴിഞ്ഞവർഷം സിബിടി പരീക്ഷയിൽ തിരിമറി നടത്തി ബ്രിട്ടനിലെത്തിയ അഞ്ഞൂറോളം നൈജീരിയൻ നഴ്സുമാരെ എൻഎംസി പിരിച്ചുവിട്ടിരുന്നു.  സമാനമായ രീതിയിൽ ഇന്ത്യൻ നഴ്സുമാരുടെ യോഗ്യതകൾ സംബന്ധിച്ച് സന്ദേഹമുയർത്താൻ ഇടയാകുന്ന സംഭവം കൂടിയാണിത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !