ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി. കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാർത്ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുനില്‍ ശര്‍മയെ ആണ് മാറ്റിയത്. പകരം പ്രതാപ് സിങ് ഖചാരിയവാസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനലായ ‘ദ ജയ്പുര്‍ ഡയലോഗ് ഫോറ’വുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സുനില്‍ ശര്‍മയ്ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ഉള്‍പ്പെടെ സുനില്‍ ശര്‍മക്കെതിരേ പരസ്യമായി രംഗത്തെത്തി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത് 2016ല്‍ സ്ഥാപിച്ച ദ ജയ്പുര്‍ ഡയലോഗിന്റെ ഡയറക്ടറും പങ്കാളിയുമാണ് സുനില്‍ ശര്‍മയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാനലിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റുചെയ്ത ഉള്ളടക്കത്തില്‍ ഭൂരിഭാഗവും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.
സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തന്നെ സുനിൽ ശര്‍മയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജയ്പൂർ ഡയലോഗിന്റെ എക്സ് ഹാൻഡിലിൽ നിന്നുള്ള പഴയൊരു ട്വീറ്റ് ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ വിമർശനം.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനുപുറമേ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് ചാനലിലുള്ളതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, തനിക്ക് യുട്യൂബ് ചാനലുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ ഒരു പാനലിസ്റ്റ് എന്നനിലയില്‍ പങ്കെടുത്തിട്ടേയുള്ളൂവെന്നുമാണ് സുനില്‍ ശര്‍മയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.