ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലായി 140 പൊതുപരിപാടികളില്‍ പങ്കെടുക്കും.
പുതിയ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 14-ന് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ അബുദാബിയില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ഗോവ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് വിവിധ ഗ്രാമങ്ങളിലായി ‘ഗാവ് ചലോ’ അഭിയാനും ബി.ജെ.പി. തുടക്കമിട്ടിട്ടുണ്ട്.
റാലികള്‍, പൊതുസമ്മേളനങ്ങള്‍, റോഡ് ഷോകള്‍ എന്നിവയും പ്രചാരണത്തിന്റെ ഭാഗമാകും. ഏഴുമുതല്‍ എട്ടുവരെ ലോക്സഭാ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്. ക്ലസ്റ്ററുകളിലെ ഒരു മണ്ഡലത്തിലെങ്കിലും പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തും.തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബി.ജെ.പി. നേതാക്കള്‍ക്കാണ് ക്ലസ്റ്ററിന്റെയും പ്രചാരണത്തിന്റെയും മേല്‍നോട്ടം.മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയ അഞ്ച് വീഡിയോ ഹ്രസ്വചിത്രങ്ങളും പ്രചാരണത്തിന്റെ ഭാഗമാകും.
മലയാളം, ഒഡിയ, അസമീസ്, ഹിന്ദി, കന്നഡ, ബംഗാളി, തെലുഗു, തമിഴ് ഭാഷകളിലായാണ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചന്ദ്രയാന്‍ ദൗത്യവും രാമക്ഷേത്ര ഉദ്ഘാടനവും ചിത്രത്തിന്റെ പ്രമേയങ്ങളാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലുള്ള മോദിയുടെ ഗാരന്റിയെന്ന പ്രമേയത്തിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.