തിരുവനന്തപുരം: കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നതെന്ന് മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ 2014-ൽ ബോധേശ്വരന്റെ 'കേരള ഗാനം' സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചോ എന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കണമെന്നും മന്ത്രി സജി ചെറിയാനയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഹരിപ്പാട് ശ്രീകുമാരൻ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നൽകുവാൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ അക്കാദമിയുടെ ഭാഗത്ത് നിന്ന് പെരുമാറ്റമുണ്ടായതും ബാലചന്ദ്രൻ ചുള്ളിക്കാടിനെ സാഹിത്യോത്സവത്തിൽ ക്ഷണിച്ചുവരുത്തിയ ശേഷം 'നക്കാപ്പിച്ച' യാത്രാക്കൂലി നൽകി അദ്ദേഹത്തെ അപമാനിച്ചതും സംസ്കാരിക വകുപ്പിനു തന്നെ വളരെയേറെ അവമതിപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ മന്ത്രി ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കെസി ജോസഫ് അഭ്യർത്ഥിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിന് തനതായ ഒരു ഔദ്യോഗിക ഗാനം വേണമെന്ന കാര്യം ചർച്ചാവിഷയമായതാണ്. തിരുവന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ബോധേശ്വരൻ ഫൌണ്ടേഷൻ ഈ കാര്യം ഉന്നയിച്ചുകൊണ്ട് ഒരു കത്ത് സര്‍ക്കാറിന് നൽകി. സുഗതകുമാരി ടീച്ചർ ഈ കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ആദരണീയനായ ബോധേശ്വരന്റെ 'ജയ ജയ കോമള കേരള ധരണി' എന്ന് തുടങ്ങുന്ന കവിത കേരള ഗാനമായി അംഗീകരിക്കണമെന്ന ആവശ്യമാണ് ഫൌണ്ടേഷൻ ഉന്നയിച്ചത്.
ഈ കാര്യം വിശദമായി പരിശോധിച്ച ശേഷം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ദേശീയ ഗാനം നിലവിലുള്ളപ്പോൾ കേരളത്തിന് പ്രത്യേകമായ ഒരു ഗാനം ആവശ്യമില്ലെന്ന നിഗമനത്തിലാണെത്തിയത്. എങ്കിലും സാംസ്‌കാരിക വകുപ്പിന്റേതായ ഒരു ഔദ്യോഗിക ഗാനം ഉണ്ടാകുന്നത് അഭികാമ്യമാണെന്ന അഭിപ്രായം ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്നു. ഇത് പരിഗണിച്ചു കൊണ്ട് സാംസ്കാരിക വകുപ്പിന് ഒരു ഔദ്യോഗിക ഗാനം നിശ്ചയിച്ചുകൊണ്ട് 29/10/2014ൽ സർക്കാർ ഉത്തരവ് നമ്പർ കൈ 40/14/CAD ആയി അന്നത്തെ സാംസ്കാരിക വകുപ്പ് സെക്രട്ടറി ഒരു ഉത്തരവിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.