പാലക്കാട്: ബിടെക്കിനു ചേർന്നശേഷം ഫീസടയ്ക്കാൻ നിവൃത്തിയില്ലാതെ പഠനം മതിയാക്കി പോയ വിദ്യാർഥിയുടെ എസ്‌എസ്‌എല്‍സി, പ്ലസ്ടു ഒറിജിനല്‍ സർട്ടിഫിക്കറ്റുകള്‍ കുളപ്പുള്ളി അല്‍ അമീൻ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പല്‍ അടിയന്തരമായി തിരികെ നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
പരാതിക്കാരൻ നിലവിലെ പ്രിൻസിപ്പലിനെ നേരില്‍ കണ്ട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. സർട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.പരാതിക്കാരന്‍റെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഫീസ് കുടിശിക ഈടാക്കാൻ നിയമപരമായ മറ്റു മാർഗങ്ങള്‍ തേടണമെന്നും കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.
1,40,000 രൂപ താൻ ഫീസ് നല്‍കിയിട്ടുണ്ടെന്നു പരാതിക്കാരനായ തൃശൂർ മായന്നൂർ തെരുവ് മൂത്തേടത്തുപടിയില്‍ മനുരാജ് പരാതിയില്‍ പറഞ്ഞു. സർട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ തനിക്കു ജോലിക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാല്‍ പരാതിക്കാരന് 1,19,375 രൂപ കുടിശികയുണ്ടെന്ന് അല്‍ അമീൻ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പല്‍ കമ്മീഷനെ അറിയിച്ചു. സ്ഥാപനത്തില്‍നിന്നു പോയതിനുശേഷം കുടിശിക അടയ്ക്കാനോ സർട്ടിഫിക്കറ്റ് തിരികെ വാങ്ങാനോ ശ്രമിച്ചിട്ടില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.