ആലപ്പുഴ : പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചു.
വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.
പുതുവത്സര ദിവസം കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. രാത്രി രണ്ടരയോടെ കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിലെ സമീപം യുവാക്കൾ തമ്മിൽ സംഘട്ടനം ഉണ്ടായി. ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങൾ നശിപ്പിച്ച് മനപ്പൂർവ്വം ആളുകളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ഏഴോളം വാഹനങ്ങൾ നശിപ്പിച്ചതിനും ആണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.