കൊച്ചി: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ക്കുമെതിരെ നല്കിയ പരാതി ലോകായുക്ത തള്ളിയതിനെതിരെ തിരുവനന്തപുരം സ്വദേശി ആര്.എസ്.ശശികുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാര്‍ക്കും നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 11ന് വീണ്ടും പരിഗണിക്കും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍നിന്ന് എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും മുൻ എം.എല്‍.എ കെ.കെ. രാമചന്ദ്രൻ നായരുടെ ആശ്രിതര്‍ക്ക് 8.5 ലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചതിനെയാണ് ഹര്ജിക്കാരൻ ലോകായുക്തയില്‍ ചോദ്യംചെയ്തത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ ഉള് റഷീദും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഹര്‍ജി തള്ളി പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.
ആരോപണം നിലനില്‍ക്കില്ലെന്ന് ലോകായുക്ത വിധിയെഴുതിയപ്പോള്‍, ഉപലോകായുക്തമാര്‍ മന്ത്രിസഭാ തീരുമാനത്തെ ലോകായുക്തയില്‍ ചോദ്യം ചെയ്യാനാവില്ലെന്നാണ് വ്യക്തമാക്കിയത്. മൂന്ന് ഉത്തരവുകളും റദ്ദാക്കണമെന്നും ഹര്‍ജി നിലനില്ക്കുമോയെന്നതടക്കമുള്ള വിഷയങ്ങള്‍ വീണ്ടും പരിഗണിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിക്ക് കത്ത്
മുഖ്യമന്ത്രിക്ക് കത്തു നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഉന്നത സ്ഥാനത്തുള്ളവരെ ഔദ്യോഗിക പദവിയില്‍ കക്ഷി ചേര്‍ക്കുമ്പോ നോട്ടീസിന് പകരം രജിസ്ട്രാര്‍ ഒപ്പുവച്ച കത്താണ് നല്‍കേണ്ടതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു.
ഹൈക്കോടതി ചട്ടത്തിലെ സെക്ഷൻ 51 ഡിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കോടതി അത് അംഗീകരിക്കുകയായിരുന്നു. കത്താണെങ്കിലും നോട്ടീസായാണ് കണക്കാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.