കൊച്ചി: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരില്‍ സുഹൃത്തിന്റെ പ്രേരണയില്‍ പിതാവിനെതിരെ പെണ്‍കുട്ടി നല്കിയ പോക്സോ പരാതിയില്‍ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.
പോക്സോ കേസില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാല്‍ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെണ്‍കുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ നല്കിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
യുവാവുമായി അടുപ്പത്തിലാണെന്നും, പെണ്‍കുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. പിന്നാലെ സുഹൃത്തായ യുവാവന്റെ പ്രേരണയില്‍ പിതാവിനെതിരെ പീഡന പരാതി നല്‍കുകയായിരുന്നു.
തന്നെ എട്ടാം വയസ് മുതല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും, പില്ക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കേസെടുത്ത കുറ്റ്യാടി പൊലീസ്, നാദാപുരം സ്പെഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, കേടതി കേസ് പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ, വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് അഡ്വ. എംപി പ്രിയേഷ് കുമാര്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ നിജസ്ഥിതിയില്‍ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണനയ്ക്കെടുത്തു. തുടര്‍ന്ന് ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ ഫാമിലി കൗണ്‍സിലിങ് സെന്റര്‍ റിപ്പോര്‍ട്ട് തേടി.
ഒപ്പം വിക്ടിം റൈറ്റ് സെന്റര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി മേനോനെ കോടതിയെ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം, പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകളിലെ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയും പരിഗണിച്ച ശേഷമാണ് കേസ് റദ്ദ് ചെയ്തത്.
റിപ്പോര്‍ട്ടുകളില്‍ പ്രണയബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് വ്യക്തമായതായി കോടതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നാദാപുരം സ്പെഷ്യല്‍ കോടതിയിലുള്ള കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പോക്സോ കേസുകള്‍ കോടതി റദ്ദ് ചെയ്യുന്നത് സാധാരണമായ നടപടിയല്ലെന്നും, ഈ കേസില്‍ സത്യാവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതാണ്, നിരപരാധിക്കെതിരായ കേസില്‍ ഹൈക്കോടതിയില്‍ നീതി ലഭിക്കാൻ കാരണമായതെന്നും, പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ എംപി പ്രിയേഷ് കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.