കൊച്ചി: കലാലയങ്ങളെ അക്രമമുക്തമാക്കാൻ, അക്കാദമിക സ്വാതന്ത്ര്യവും പുനസ്ഥാപിക്കുവാൻ മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും ജനകീയ കണ്‍വെൻഷൻ ജനുവരി 26ന്.
അച്യുതമേനോൻ ഹാളില്‍ രാവിലെ 11 ന് എറണാകുളം നടക്കുന്ന ജനകീയ കണ്വെൻഷനില്ജസ്റ്റിസ് കെ.സുകുമാരൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ പ്രഫ.കെ.അരവിന്ദാക്ഷൻ, ഡോ. കെ.ബാബു ജോസഫ്, ഡോ. മേരി മെറ്റില്‍ഡ, ഡോ.പി.എസ്. അജിത, ഡോ.വി.ശ്രീകുമാർ, ഡോ.വിൻസെൻറ് മാളിയേക്കല്‍, അഡ്വ.ലിജു.വി സ്റ്റീഫൻ പ്രഫ. ജോർജ് ജോസഫ്, എം.ഷാജർഖാൻ, ഫ്രാൻസിസ് കളത്തുങ്കല്‍ തുടങ്ങിയവർ സംസാരിക്കും.
കേരളത്തിലെ കലാലയങ്ങളില്‍ കക്ഷിരാഷ്ട്രീയ- സാമുദായിക വിദ്യാർഥി സംഘടനകള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ജനാധിപത്യപരവും സമാധാനപരവുമായ അന്തരീക്ഷം പുന:സൃഷ്ടിക്കാനും എല്ലാവരും ഒരുമിച്ച് ഇടപെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എഴുത്താകരും സാസ്കരിക പ്രവർത്തകരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഭിന്നാഭിപ്രായങ്ങളോടും ആശയങ്ങളോടുമുള്ള അസഹിഷ്ണുതയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും മൂല്യവത്തായ സാംസ്കാരിക പ്രവർത്തനങ്ങളുടെ അഭാവവും ക്യാമ്പസുകളിലെ ചൈതന്യത്തെ കെടുത്തിയിരിക്കുന്നു.
എറണാകുളം മഹാരാജാസ് കോളജ് ഉള്‍പ്പെടെ കേരളത്തിലെ പല വിദ്യാലയങ്ങളും വൈദേശിക കോളനി വാഴ്ച്ചക്കെതിരെയും ജന്മിത്ത ജീർണ്ണതക്കെതിരെയും ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹത്തായ പാരമ്പര്യമുള്ള സ്ഥാപനങ്ങളാണ്.
മെച്ചപ്പെട്ട അധ്യായന സൗകര്യങ്ങളും സൗജന്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളും മിക്കവാറും എല്ലാ സർക്കാർ കോളജുകളിലും ലഭ്യമാണെന്നതിനാല്‍ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍,കഴിഞ്ഞ കുറെക്കാലമായി നമ്മുടെ കലാലയങ്ങളില്‍ വേരുറപ്പിച്ചിരിക്കുന്ന രാഷ്ട്രീയ അനാശാസ്യങ്ങള്‍ യുവതലമുറയുടെയും അതുവഴി ഈ നാടിന്റെ തന്നെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു.
നാട്ടില്‍ പൊതുവില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെറുപ്പിന്റെയും, മേധാവിത്വത്തിന്റെയും അന്തരീക്ഷംമനുഷ്യത്വമുള്ള ഏവരെയും ആകുലപ്പെടുത്തുന്നതാണ്. ഭീതിദമാണ് നമ്മുടെ കാമ്പസുകളില്‍ പടർന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും. അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലാതായിമാറിയിരിക്കുന്നു.
തൂലിക ചലിപ്പിക്കേണ്ട കരങ്ങള്‍ കഠാര വീശുകയും, കവിതയും സംഗീതവുമുതിർക്കേണ്ട കണ്ഠങ്ങള്‍ കൊലവിളി നടത്തുകയും ചെയ്യുന്ന വിപര്യയത്തിന് നാം സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു. അക്രമ രാഷ്ട്രീയം ജനാധിപത്യപരമായ ചർച്ചകള്‍ക്ക് അന്ത്യം കുറിക്കുന്നതാണെന്ന വസ്തുത പോലും രാഷ്ട്രീയക്കാർ മറന്നമട്ടാണ്.
രാഷ്ട്രീയ ജീർണ്ണതകള്‍ക്കും, ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ ആദർശധീരരായ വിദ്യാർഥികള്‍ രംഗത്ത് വരുന്നത് തടയുക എന്ന സ്വാർത്ഥലക്ഷ്യമാണ് കാമ്ബസുകളെ അക്രമത്തിലേക്ക് നയിക്കുന്നവർക്കുള്ളത്.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വിദ്യയും സംസ്കാരവും കൈമാറുന്ന കേന്ദ്രങ്ങളായ നമ്മുടെ കലാലയങ്ങളിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ചൈതന്യം വീണ്ടെടുത്ത് നിലനിർത്താനും അവയെ വളർത്തിയെടുക്കാനും മുതിർന്ന തലമുറ ശ്രമിക്കേണ്ടതുണ്ട്.
അർത്ഥവത്തായ രാഷ്ട്രീയ- കലാ-സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും അഭിലഷണീയമല്ല. സമൂഹത്തിന്റെ പുരോഗതിക്ക് വിലങ്ങു തടിയാകുന്ന ശക്തികള്‍ക്കെതിരെയാണ് കാമ്പസുകള്‍ ഉണരേണ്ടത്. കക്ഷി-രാഷ്ട്രീയത്തിന്റെ പേരില്‍ ക്യാമ്പസുകളെ സംഘർഷ ഭൂമികളാക്കി മാറ്റുന്നവർ ഫലത്തില്‍ സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്.
ആരോഗ്യകരമായ ചർച്ചകളുടെയും സംവാദങ്ങളുടെയും അന്തരീക്ഷം കലാലയങ്ങള്‍ വീണ്ടെടുത്തുകൊണ്ടേ ഇത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കാൻ സാധിക്കൂ.
അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് പ്രഫ.എം. ലീലാവതി, ജസ്റ്റിസ് പി.കെ. ഷംസുദീൻ, ജസ്റ്റിസ്.കെ. സുകുമാരൻ, പ്രഫ. കെ.അരവിന്ദാക്ഷൻ ഡോ.ബാബു ജോസഫ്, ഫാദർ പ്രശാന്ത് പാലക്കാപ്പിള്ളി,
ഡോ. വിൻസൻ്റ് മാളിയേക്കല്‍, ഡോ. എം പി മത്തായി പ്രഫ.ആൻറണി ജോസഫ്, ഡോ.മേരി മെറ്റില്‍ഡ, ഡോ.പി.എസ്. അജിത, ഫാദർ പോള്‍ തേലക്കാട്, പ്രഫ. ആൻ്റണി ജോസഫ്, പ്രഫ: സൂസൻ ജോണ്‍, അഡ്വ. ലിജു വി സ്റ്റീഫൻ പ്രഫ. ജോർജ് ജോസഫ് തുടങ്ങിയവർ പ്രസ്താവനയില്‍ അഭ്യർഥിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.