കാനഡ :പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിൻ്റെ വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. കാനഡയിലെ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ജനുവരി എട്ടിനാണ് സംഭവം.
319 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെടാൻ തയാറായി നിന്ന എയർ കാനഡയുടെ ബോയിങ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.തിങ്കളാഴ്ച വൈകുന്നേരം മറ്റ് യാത്രക്കാരെപ്പോലെ വിമാനത്തിൽ കയറിയ യാത്രക്കാരൻ സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് പകരം സൈഡിലുള്ള ക്യാബിൻ വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
സീറ്റിൽ ഇരിക്കാൻ തയാറാകാതിരുന്ന ഇയാൾ വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 അടി താഴ്ചയിലേക്ക് വീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ പോലീസും എയർപോർട്ടിലെ എമർജൻസി വിഭാഗവും ഇയാൾക്ക് ചികിത്സ നൽകി.
ഇതോടെ വിമാനം ആറുമണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചത്. അധികൃതർ സ്ഥിതിഗതികൾ പരിശോധിച്ചു. വിമാനത്തിൽ നിന്ന് ചാടിയ യാത്രക്കാരനെ ശുശ്രൂഷിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും കൂടുതൽ സമയം ആവശ്യമായി വന്നു, ഇതോടെയാണ് വിമാനം വൈകി പുറപ്പെടേണ്ടി വന്നതെന്ന് എയർ കാനഡ അറിയിച്ചു.
യാത്രക്കാരൻ്റെ പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അന്വേഷണം ആരംഭിച്ചതായി വിമാനക്കമ്പനി അറിയിച്ചു.
യാത്രക്കാരൻ വിമാനത്തിൽ നിന്ന് ചാടിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് എയർലൈൻ വക്താവ് അറിയിച്ചു. വിമാന സർവീസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. അസാധാരണമായ സംഭവമാണ് ഉണ്ടായത്.
എയർപോർട്ട് അധികൃതർ, പോലീസ് എന്നിവരുമായി ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. അത്യാഹിത സാഹചര്യം നേരിട്ടതായി വിമാനത്താവള അതോറിറ്റി അറിയിച്ചു.
യാത്രക്കാരൻ വിമാനത്തിൽ നിന്ന് ചാടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സംഭവ ദിവസം രാത്രി ഒൻപത് മണിയോടെയാണ് യാത്രക്കാരൻ വിമാനത്തിൽ നിന്ന് ചാടിയതായുള്ള വിവരം ലഭിച്ചതെന്ന് പീൽ പോലീസ് പറഞ്ഞു.
വിമാനത്തിൽ നിന്ന് താഴേക്ക് വീണ യാത്രക്കാരന് പരിക്കേറ്റിരുന്നു. ഉദ്യോഗസ്ഥർ ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനായി പ്രാദേശിക ആശുപത്രിയിൽ എത്തിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ദിവസങ്ങൾക്ക് മുൻപ് എയർ കാനഡ വിമാനത്തിൽ യാത്രക്കാരനായ പതിനാറുകാരൻ ഒരു കുടുംബാംഗത്തെ ആക്രമിച്ചിരുന്നു.
അസാധാരണമായ സാഹചര്യത്തിൽ യാത്രക്കാർക്കു മൂന്നു മണിക്കൂറാണ് അന്ന് വിമാനം വൈകിയത്. എയർ കാനഡ ഫ്ലൈറ്റ് 137 ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20നാണ് സംഭവം. സഹയാത്രികരും എയർലൈൻ ജീവനക്കാരും ചേർന്നാണ് പതിനാറുകാരനെ തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.