കാണാതായ കോളേജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടനിലയില്‍

മുംബൈ: ഒരുമാസം മുന്‍പ് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. നവിമുംബൈ കാലംബോലി സ്വദേശിനിയായ വൈഷ്ണവി ബാബറി(19)ന്റെ മൃതദേഹമാണ് അഴുകിയനിലയില്‍ ഖര്‍ഗര്‍ കുന്നുകളില്‍നിന്ന് കണ്ടെടുത്തത്.

കാലംബോലി സ്വദേശിയും കാമുകനുമായ വൈഭവ് ബറുംഗല(24)യാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയായ വൈഭവ് പെണ്‍കുട്ടിയെ കാണാതായദിവസം ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയിരുന്നു.

പ്രതിയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്ന് കണ്ടെത്തിയ 'രഹസ്യകോഡ്' കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 34 ദിവസത്തിന് ശേഷം വൈഷ്ണവിയുടെ മൃതദേഹം കണ്ടെടുത്തത്.

ഡിസംബര്‍ 12-ാം തീയതി മുതലാണ് സിയോണിലെ എസ്.ഐ.ഇ.എസ്. കോളേജില്‍ ഡാറ്റാ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന വൈഷ്ണവിയെ കാണാതായത്.

രാവിലെ കോളേജിലേക്ക് പോയ വൈഷ്ണവി തിരിച്ചെത്തിയില്ലെന്നും പെണ്‍കുട്ടിയെക്കുറിച്ച് ഒരുവിവരവുമില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചിന്റെ 'മനുഷ്യക്കടത്ത് വിരുദ്ധ' യൂണിറ്റും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളും വൈഷ്ണവിയുടെ മൊബൈല്‍ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വൈഷ്ണവിയും കാമുകനായ വൈഭവും സംഭവദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഖര്‍ഗര്‍ കുന്നുകളിലുണ്ടായിരുന്നതായി കണ്ടെത്തി.

വൈഷ്ണവിയും വൈഭവും തമ്മില്‍ അഞ്ചുവര്‍ഷമായി പ്രണയത്തിലാണെന്നും വ്യക്തമായി. തുടര്‍ന്നാണ് ഡിസംബര്‍ 12-ാം തീയതി തന്നെ വൈഭവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ സംഭവത്തില്‍ വാഷി റെയില്‍വേ പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് ജീവനൊടുക്കിയ വൈഭവിന്റെ മൊബൈല്‍ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചതോടെയാണ് ഫോണില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്.

വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു വൈഭവിന്റെ കുറിപ്പിലുണ്ടായിരുന്നത്. ഖര്‍ഗര്‍ കുന്നുകളിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ഇതില്‍ എഴുതിയിരുന്നു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവിവരത്തിന് പുറമേ 'LOI-501' എന്നൊരു കോഡും യുവാവിന്റെ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഈ രഹസ്യകോഡ് വനംവകുപ്പ് മരങ്ങളില്‍ രേഖപ്പെടുത്തുന്ന നമ്പരാണെന്ന് വ്യക്തമായതോടെ ഖര്‍ഗര്‍ കുന്നുകള്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

ജനുവരി ആറാം തീയതി മുതല്‍ ദിവസങ്ങളോളം മേഖലയില്‍ തിരച്ചില്‍ നടന്നു. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരുന്നു പരിശോധന. തിരച്ചിലിനായി ഡ്രോണുകളും ഉപയോഗിച്ചു. ഒടുവില്‍ ജനുവരി 16-ാം തീയതിയാണ് 'രഹസ്യകോഡി'ലെ നമ്പറുള്ള മരം കണ്ടെത്തിയത്. ഈ മരത്തിന് സമീപം അഴുകിയനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

പെണ്‍കുട്ടിയുടെ വസ്ത്രവും ഐ.ഡി. കാര്‍ഡും വാച്ചും കണ്ടാണ് കൊല്ലപ്പെട്ടത് വൈഷ്ണവിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.കാമുകിയായ വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വൈഭവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

കാമുകിയെയും കൂട്ടി ഖര്‍ഗര്‍ കുന്നുകളിലേക്ക് പോയ പ്രതി നൈലോണ്‍ കേബിള്‍ സിപ്പ് കഴുത്തില്‍മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !