നെന്മാറ: നെന്മാറ ടൗണില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസായി ഉപയോഗിച്ചിരുന്ന അച്യുതമേനോൻ സ്മാരക മന്ദിരത്തില്‍നിന്ന് സി.പി.ഐ പ്രവർത്തകരെ പുറത്താക്കി കോണ്‍ഗ്രസ് പതാക സ്ഥാപിച്ചു.
വിഭാഗീയതയുടെ പേരില്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട നെന്മാറ നിയോജക മണ്ഡലം സി.പി.ഐ മുൻ സെക്രട്ടറി എം.ആർ. നാരായണനും സംഘവുമാണ് സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും പാർട്ടി പ്രവർത്തകരെയും ഓഫിസില്‍നിന്ന് പുറത്താക്കിയത്.സി.പി.ഐയില്‍നിന്ന് തരംതാഴ്ത്തിയതിനെ തുടർന്ന് അടുത്തിടെ എം.ആർ. നാരായണനും സംഘവും സി.പി.ഐയുടെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ബോർഡും മറ്റും നീക്കം ചെയ്ത് കെട്ടിടം കൈവശം വെച്ചിരിക്കുകയായിരുന്നു. കുറച്ചു മാസങ്ങളായി സി.പി.ഐ പ്രവർത്തകർ ഈ ഓഫിസില്‍ വരികയോ യോഗം ചേരുകയോ ചെയ്തിരുന്നില്ല.
ശനിയാഴ്ച രാവിലെ ബ്രാഞ്ച് സെക്രട്ടറി ആർ. ചന്ദ്രനും സംഘവും ഓഫിസില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത നാരായണനും സംഘവും ഇവരെ പുറത്താക്കിയത് സംഘർഷാവസ്ഥക്ക് വഴിയൊരുക്കി. വിവരമറിഞ്ഞ് കൂടുതല്‍ സി.പി.ഐ, കോണ്‍ഗ്രസ് പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി. സംഘർഷാവസ്ഥയെ തുടർന്ന് പതിനഞ്ചോളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണിവിടെ.
എം.ആർ. നാരായണനും സംഘവും അടുത്തിടെ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനുമായുള്ള ചർച്ചയില്‍ കോണ്‍ഗ്രസില്‍ ചേരാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ സങ്കീർണമായത്.
ശനിയാഴ്ച സംഘടിച്ച് എത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ എം.ആർ. നാരായണന്റെ നേതൃത്വത്തില്‍ അച്യുതമേനോൻ സ്മാരകത്തിന്റെ മുന്നിലുള്ള കൊടിമരത്തിലും കെട്ടിടത്തിന്റെ മുകളിലും കോണ്‍ഗ്രസ് പതാകകെട്ടി.
അച്യുതമേനോൻ സ്മാരകം എം.ആർ. നാരായണന്റെ പേരിലാണ് പഞ്ചായത്ത് ഓഫിസില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പാർട്ടി ഓഫിസ് നില്‍ക്കുന്നത് പുറമ്ബോക്ക് ഭൂമിയിലാണെന്നും പഞ്ചായത്ത് കെട്ടിട നമ്ബറും വൈദ്യുതി കണക്ഷനും ലഭിച്ചത് സംശയാസ്പദമാണെന്നും സി.പി.ഐ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.