ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ദുഃഖിതയായ ഭാര്യ ആത്മഹത്യ ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ മരിച്ചത് യുവതിയുടെ ഭര്‍ത്താവല്ലെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒഡിഷയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് പരിക്കേറ്റ എസി ടെക്നീഷ്യൻമാരില് ഒരാളുടെ ഭാര്യയാണ് ജീവനൊടുക്കിയത്. ഇയാള്‍ മരിച്ചെന്ന് പറഞ്ഞ്, ആശുപത്രി അധികൃതര്‍ കത്തിക്കരിഞ്ഞ മൃതദേഹം നല്‍കിയതാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസി ടെക്നീഷ്യനായ ദിലീപ് സാമന്തരായ് (34) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളുള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍, ദിലീപ് മരിച്ചതായി ബന്ധപ്പെട്ട ജീവനക്കാര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹവും കൈമാറി. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു.
ഭര്‍ത്താവ് മരിച്ച ദുഃഖം സഹിക്കവയ്യാതെ പുതുവത്സര ദിനമായ ജനുവരി ഒന്നിന് ദിലീപിന്റെ ഭാര്യ സോന (24) ആത്മഹത്യ ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച ഭുവനേശ്വറിലെ ഹൈടെക് ഹോസ്പിറ്റല്‍ ദിലീപ് സാമന്തരായ് ജീവിച്ചിരിപ്പുണ്ടെന്നും സോനയ്ക്കും ബന്ധുക്കള്‍ക്കും സംസ്കരിക്കാൻ നല്കിയ മൃതദേഹം ദിലീപിന്റെ സഹപ്രവര്ത്തകൻ ജ്യോതിരഞ്ജൻ മല്ലിക്കിന്റെതാണെന്നും വ്യക്തമാക്കി.
ഡിസംബര്‍ 29 ന് ആശുപത്രിയില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചല്‍, ശ്രിതം എന്നിവര്‍ ആശുപത്രിയിലെ എസി സര്‍വീസ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ ഇവര്‍ക്കെല്ലാം ഗുരുതരമായി പൊള്ളലേറ്റു. ഡിസംബര്‍ 30 ന് ജ്യോതിരഞ്ജൻ മരിച്ചത്.
ജനുവരി 3 ന് ശ്രീതാമും മരണത്തിന് കീഴടങ്ങി. എന്നാല്‍ അപ്പോഴേക്കും ദിലീപിന്റേതെന്ന് കരുതി ആദ്യ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവരം പുറത്തുവന്നതിന് പിന്നാലെ, നാട്ടുകാര്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം തുടങ്ങി.
എന്റെ കുടുംബം തകര്‍ന്നു. ആശുപത്രി നല്കിയ ഈ തെറ്റായ വിവരത്തിന്റെ പേരില്‍ എന്റെ മരുമകള്‍ ആത്മഹത്യ ചെയ്തു- സോനയുടെ അമ്മാവൻ രബീന്ദ്ര ജെന പറഞ്ഞു. അതിനിടെ, തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
എസി നന്നാക്കാൻ ഒരു സ്വകാര്യ സ്ഥാപനമാണ് സാങ്കേതിക വിദഗ്ധരെ ഏര്‍പ്പെടുത്തിയത്. സ്ഫോടനത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ സ്ഥാപനവുമായി ബന്ധമുള്ള ഒരു കരാറുകാരനാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞതെന്ന് ആശുപത്രിയുടെ സിഇഒ സ്മിത പറഞ്ഞു.
പരിക്കേറ്റ ഓരോ വ്യക്തിയുടെയും ബന്ധുക്കള്‍ അവരെ ആശുപത്രിയില്‍ കണ്ടതായും എല്ലാ നിയമ നടപടികളും മെഡിക്കല്‍ നടപടിക്രമങ്ങളും പാലിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം മൃതദേഹം ദിലീപിന്റേതല്ലെന്ന് കുടുംബത്തില്‍ നിന്ന് ആരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.