ന്യൂയോർക്ക്: ബിസിനസ് മാസികയായ ഫോർബ്സ് 2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തിറക്കി. 5 ഡിസംബർ 2023 ന് ഫോർബ്സ് ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ 20-ാം വാർഷിക റാങ്കിംഗ് പ്രഖ്യാപിച്ചു. ഇന്ന് ലോകത്ത് ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം ചെലുത്തുന്ന ഏറ്റവും പ്രചോദനാത്മകമായ വനിതാ സിഇഒമാർ, വിനോദക്കാർ, രാഷ്ട്രീയക്കാർ, മനുഷ്യസ്‌നേഹികൾ, നയ നിർമ്മാതാക്കൾ എന്നിവരുടെ കൃത്യമായ റാങ്കിംഗാണ് പട്ടിക.
തുടർച്ചയായ രണ്ടാം വർഷവും, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഈ 2023 പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയും യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി.
ഫോർബ്സ് പട്ടികയിൽ 4 ഇന്ത്യൻ വനിതകൾ
ധനമന്ത്രി നിർമല സീതാരാമൻ, എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ, ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവർ ഫോർബ്‌സിന്റെ 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി.
32ആം റാങ്ക് നേടിക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആണ് ഫോർബ്സ് പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ വനിത. 2019 മുതൽ ഇന്ത്യയുടെ ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമാണ് നിർമല സീതാരാമൻ. 2017 മുതൽ 2019 വരെ 28-ാമത്തെ പ്രതിരോധ മന്ത്രിയായും നിർമല സീതാരാമൻ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയും ധനമന്ത്രിയുമായ വനിത കൂടിയാണ് നിർമല സീതാരാമൻ. കഴിഞ്ഞവർഷത്തെ ഫോർബ്സ് പട്ടികയിൽ 36ആം സ്ഥാനത്തായിരുന്നു നിർമല സീതാരാമൻ ഉണ്ടായിരുന്നത്.
ഇന്ത്യൻ കോടീശ്വരിയായ റോഷ്‌നി നാടാർ മൽഹോത്ര പട്ടികയിൽ അറുപതാം സ്ഥാനത്ത് എത്തി. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണാണ് റോഷ്‌നി. ഇന്ത്യയിലെ ഒരു ലിസ്‌റ്റഡ് ഐടി കമ്പനിയെ നയിക്കുന്ന ആദ്യ വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു. എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ ഏക മകൾ ആണ്. ഐഐഎഫ്‌എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് (2019) പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് നിലവിൽ റോഷ്നി നാടാർ.
എഴുപതാം റാങ്കിലുള്ള സോമ മൊണ്ടൽ ആണ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ വനിത. സ്റ്റീൽ എയുടെ നിലവിലെ ചെയർപേഴ്സൺ ആണ് സോമ. 2021 ജനുവരി മുതൽ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത എന്ന നിലയിൽ സോമ മൊണ്ടൽ ചരിത്രം സൃഷ്ടിച്ചു. ഭുവനേശ്വറിൽ ജനിച്ച സോമ 1984 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. മെറ്റൽ വ്യവസായത്തിൽ 35 വർഷത്തിലേറെ പരിചയമുണ്ട്.
76 ആം സ്ഥാനത്തുള്ള കിരൺ മജുംദാർ-ഷാ ആണ് പട്ടികയിലെ അവസാന ഇന്ത്യൻ വനിത. ബാംഗ്ലൂരിൽ ബയോകോൺ ലിമിറ്റഡും ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡും സ്ഥാപിക്കുകയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത വനിതയാണ് കിരൺ മജുംദാർ-ഷാ. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുൻ ചെയർപേഴ്‌സണായിരുന്നു അവർ. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കിരൺ മജുംദാർ-ഷായ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.