ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.
ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. കോടതിമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ വെച്ച് കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മര്‍ദിക്കുകയുമായിരുന്നു.
ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു. ജീപ്പിനരികില്‍ നിന്നിരുന്ന പോലീസുകാര്‍ ഇത് തടയുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി.
അതേസമയം, കേസില്‍ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. റിമാൻഡിലായ കുഞ്ഞിന്റെ അമ്മയേയും കാമുകനെയും പൊലീസ് ഉടൻ കസ്റ്റഡിയില്‍ വാങ്ങും.
കാക്കനാട് വനിതാ ജയിലിലുള്ള അശ്വതിയേയും ആലുവ സബ് ജയിലില്‍ കഴിയുന്ന കാമുകൻ ഷാനിഫിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സാക്ഷികള്‍ ഇല്ലാത്ത കുറ്റകൃത്യമായതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികളായ ആലപ്പുഴ സ്വദേശി അശ്വതിയെയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫിനെയും ഈ മാസം ഇരുപതാം തീയതി വരെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡിസംബര്‍ ഒന്നിനാണ് ഇരുവരും കൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തീയതി പുലര്‍ച്ചെ കുഞ്ഞിനെ കൊലപ്പെടുത്തി.ഉറങ്ങിക്കിടന്ന കുഞ്ഞിൻറെ തല ഷാനിഫിൻറെ കാല്‍മുട്ടില്‍ ഇടിക്കുകയും തുടര്‍ന്നുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കുഞ്ഞിൻറെ ശരീരത്തില്‍ കടിച്ചാണ് ഷാനിഫ് മരണമുറപ്പാക്കിയത്. ഇത് സ്ഥിരീകരിക്കാൻ ഇയാളുടെ ഉമിനീര് പോലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻറെ കണ്ടെത്തല്‍. കൊലപാതക കുറ്റം, ജുവനൈല്‍ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.