ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വന്ന മാറ്റങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു.ലോകവും,ന്യൂജെൻ തലമുറകളും മുന്നോട്ടു പോകുമ്പോഴും ഉണ്ണീശോക്ക് മാറ്റമില്ലല്ലോ?
ഏറ്റവും സങ്കടപ്പെടുത്തുന്നത് ക്രിസ്തുമസ് കാര്‍ഡുകളില്‍ നിന്ന് ഉണ്ണീശോ പടിയിറങ്ങിപ്പോയിരിക്കുന്നു.ക്രിസ്തുമസ് കാർഡ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഗൂഗിളില്‍ ക്രിസ്തുമസ് കാര്‍ഡുകള്‍ പരതിയപ്പോൾ അമ്പരിപ്പിക്കുന്ന ഒരു സത്യം മനസ്സിലായി.ഉണ്ണീശോ ഉള്ള ക്രിസ്തുമസ് കാർഡുകളുടെ അസാന്നിധ്യം.
നമ്മുടെ ലോകത്ത് ലാളിത്യമാര്‍ന്ന ക്രിസ്തുവിന്‍റെ ജനനം 1223-ൽ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ചതു വഴി ഒരു പുൽക്കൂടെന്ന ഒരു പുതിയ തുടക്കമാണ് അദ്ദേഹം ലോകത്തിനു നല്കിയത്.അത് ഇന്നും നിലനിൽക്കുന്നു.ഈ പുൽകൂട് പാരമ്പര്യം നൂറ്റാണ്ടുകൾ പിന്നിട്ട് കാലിത്തൊഴുത്തെന്ന പ്രാഥമിക സാംഗത്യം കൈവിടാതെ തന്നെ ലോകമെമ്പാടും വേറിട്ട സാധ്യതകളിലൂടെ പിന്തുടരുന്നു.ആശ്വാസം തരുന്നകാര്യം തന്നെ.
രാത്രിയിൽ കുടവയറു കുലുക്കി തെരുവുകള്‍ നിറച്ച് ആര്‍ത്തലക്കുന്ന സാന്തകളുടെ ഡാന്‍സും കൊട്ടും പാട്ടും കൊണ്ട് ഉള്ള ക്രിസ്തുമസ് കാർഡുകൾ ഇന്ന് സുലഭമാണ്.ലോകം ഇന്ന് സാന്താ കൾട്ടിന് അടിപ്പെട്ടിരിക്കുകയാണ്.നമ്മുടെ കുഞ്ഞുമക്കൾക്ക് ഉണ്ണീശോയുടെ സമ്മാനങ്ങൾ കൊണ്ടുവരേണ്ട ക്രിസ്തുമസ് അപ്പൂപ്പന്മാർ വെറും കോമാളികളായി അവതരിക്കുന്നു.ഇന്ന് ക്രിസ്തുമസിൽ നിന്ന് ക്രിസ്തു പുറത്തായിരിക്കുകയല്ലേ?..
ക്രിസ്തുമസ് ട്രീകളില്‍നിന്ന് “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! എന്ന ഈരടികളുടെ കട്ടിങ്ങുകളും മാലാഖച്ചിറകുകളും ഇല്ലാതായിട്ട് കാലങ്ങളായി.ക്രിസ്തുമസ്
നക്ഷത്രങ്ങളെ മനോഹരങ്ങളാക്കിയിരുന്ന ചിത്രവര്‍ണ്ണങ്ങള്‍, പുല്ക്കൂടുകള്‍, പൂജരാജാക്കന്മാര്‍, മാലാഖമാര്‍, തിരുക്കുടുംബം ഒക്കെയായിരുന്നു.ഇപ്പോൾ പേരിനു പോലും ഇവയൊന്നുമില്ല.ഇനി ക്രിസ്തുമസ്സ് തന്നെ ഇല്ലാതായാലും വിസ്മയിക്കേണ്ട!…അങ്ങനെയാണ് കാര്യങ്ങൾ.ക്രിസ്തുമസ്എന്ന വാക്ക് ഉപയോഗിക്കുന്നതുപോലും നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ക്രിസ്തുമസ് ക്രിസ്മസ് ആയി.നാളെയത് ഡിസ്‍മസ് ആയാലും അതിശയിക്കേണ്ട.
സ്റ്റാറുകള്‍, ട്രീകള്‍, ക്രിബുകള്‍, സാന്തകള്‍ എല്ലാം സെക്കുലർ ആകണമത്രേ! ഇനി ഉണ്ണീശോയേയും സെക്കുലർ ആക്കുമോ?….ക്രിസ്തുമസ് പാർട്ടികൾ ഹോട്ടലുകളിലായി.പുൽക്കൂട് റെഡിമെയ്‌ഡ് കിട്ടും.ഭാഗ്യം….പാതിരാക്കുർബാന റെഡിമെയ്‌ഡ് ആകുമോ എന്തോ? കലികാലമല്ലേ?…
ആത്മീയത അന്യം നിന്നുപോയ ഒരു സമൂഹത്തിന്‍റെ നേര്‍ഛേദമായി മാറുകയാണോ കേരള ക്രൈസ്തവര്‍?…ക്രൈസ്തവവിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍പോലും കഴിയുന്നില്ല വലിയശതമാനം വിശ്വാസികള്‍ക്കും.
ക്രിസ്തുവിനെ ഇല്ലാതാക്കാൻ ഹേറോദേസിന് കഴിയാതെപോയത് രണ്ടായിരം വര്‍ഷത്തിനുശേഷം നടപ്പാക്കാൻ തിരുപ്പിറവിയില്‍ തന്നെ യേശുവിനെ കുരുതി കഴിക്കാൻ മടിക്കാത്ത സമൂഹമായി നാം മാറുകയാണോ? ക്രിസ്തുമസിന്റെ ആഘോഷത്തിമർപ്പിൽ തിരുക്കുടുംബത്തെ ആട്ടിയോടിച്ച സത്രമുടമ, ക്രിസ്തു ബെത്‌ലഹേമിലാണ് ജനിക്കുകയെന്നറിഞ്ഞിട്ടും സ്വീകരിക്കാതിരുന്ന ഹേറോദേസിന്റെ കൊട്ടാരപണ്ഡിതന്മാർ,രക്ഷകൻ ജനിച്ചുവെന്നറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ച ഹേറോദേസ് തുടങ്ങിയവരുടെ അവതാരങ്ങളാണ് എവിടെയും നാം കാണുന്നത്.
ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയാണെന്ന് നാം എന്ന് പഠിക്കും? ക്രിസ്തുമസ്സാണോ അതോ ക്രിസ്തു”മിസ്സാണോ”? എന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ്. ക്രിസ്തുവില്ലാത്ത ക്രിസ്മസ് കാർഡുകളും സിനിമാനടന്മാരുടെയും നടിമാരുടെയും പേരുകളിലുള്ള നക്ഷത്രങ്ങളും കാർഡുകളും കേക്കുകളും എവിടേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്?
ക്രിസ്തുമസ് നന്മ നമ്മുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങണമെങ്കിൽ നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുമനസിന് തുല്യമാകണം.ക്രിസ്തു ഇന്നലെയും ഇന്നും നാളെയും ഒന്നുതന്നെ. കാലവും കാഴ്ചപ്പാടുകളും മാറിയതുകൊണ്ട് ക്രിസ്തുവിന്റെ ജനനത്തിന്റെ അർത്ഥവും ലക്ഷ്യവും മാറുന്നില്ലല്ലോ. ദൈവമായ ക്രിസ്തുവിനെയാണ് നാം ആരാധിക്കേണ്ടത്.നമുക്ക് ക്രിസ്തുവിനെ തിരികെ വിളിക്കാം.നമ്മുടെ ഹൃദയമാകുന്ന പുൽക്കൂട്ടിലേക്ക്.മെറി ക്രിസ്തുമസ്.
ഫാ.പീറ്റർ പഞ്ഞിക്കാരൻ കപ്പൂച്ചിൻ (ഏകം - ദമ്പതി ദർശനം, ഫൗണ്ടർ ഡയറക്ടർ )
കാൽവരി ആശ്രമം,തൃശൂർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.