പത്തനംതിട്ട: തങ്ക അങ്കി അണിഞ്ഞ അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജന തിരക്ക്. ശബരിമല മണ്ഡല പൂജയ്ക്ക് മുന്നോടിയായി നടത്തുന്ന തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെയാകും സന്നിധാനത്തെത്തുക.
കഴിഞ്ഞ ശനിയാഴ്ച (23, ഡിസംബര്‍) യാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്.ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും.6.15 ന് സന്നിധാനത്തെത്തിയശേഷം 6.30 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച രാവിലെ 10.30 നും 11.30 നുമിടയിലാണ് മണ്ഡലപൂജ. 27 ന് ശബരിമല നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിനായി 30 ന് (ശനിയാഴ്ച) അഞ്ചുമണിക്ക് തുറക്കും.മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 64,000 പോരെയാണ് കടത്തിവിടുക. മണ്ഡലപൂജ ദിവസമായ 27 ന് (നാളെ) 70,000 പേരെ മാത്രം കടത്തിവിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിക്ക് ശേഷം നിലയ്ക്കലില്‍നിന്ന് ഒരു വാഹനം പോലും പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പോലീസ് പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന് ശബരിപീഠം മുതല്‍ സന്നിധാനം വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായാണ് ഭക്തരെ ശബരിപീഠത്തില്നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിങ് നടത്തും.
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള പോലീസ് നടപടിക്കിടെ തിങ്കളാഴ്ച ദേവസ്വം ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ദേവസ്വവും പോലീസും സ്വീകരിച്ച നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.