തമിഴ്നാട് :എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്നാട്ടില്‍ ഒരു ഇഡി ഉദ്യോഗസ്ഥന് അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനകം തന്നെ പരിഹരിച്ച ഒരു കേസില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ മൂന്നു കോടിയാണ് തിവാരി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നു കോടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് അമ്പത്തൊന്നു ലക്ഷമാക്കി കുറച്ചു. മേലുദ്യോഗസ്ഥന്മാരുമായി സംസാരിച്ചാണ് തുക കുറച്ചതെന്നും ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു.
ഇതോടെ ആദ്യ ഗഡുവായി 20 ലക്ഷം രൂപ തിവാരി കൈപ്പറ്റി. ബാക്കി തുകയ്ക്കായി ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ ആരംഭിച്ചതോടെ ഇയാള്‍ വിജിലന്‍സിന് പരാതി നല്കി. തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥന് പിടിയിലാകുന്നത്.
ഇഡി അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരും ഇഡിയും മദ്രാസ് ഹൈക്കോടതിയില്‍ പരസ്പരം പോരടിക്കുന്നതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി സമന്‍സ് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.