കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. നിരോധനം രാത്രി 10 മുതല്‍ രാവിലെ ആറു വരെയായിരിക്കുമെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച്, ഓരോ ക്ഷേത്രങ്ങളുടേയും ആചാരാനുഷ്ഠാനങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരിന് ഇളവു നല്‍കാമെന്നും ഉത്തരവിട്ടു.
രാത്രി 10 മുതല്‍ രാവിലെ ആറു വരെ വെടിക്കെട്ട് സുപ്രീംകോടതി നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. വെടിക്കെട്ട് സംബന്ധിച്ച ക്ഷേത്രങ്ങളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍, സുപ്രീംകോടതി ഉത്തരവ് അനുസരിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ എതിര്‍കക്ഷികളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരട് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് പൊതു ഉത്തരവ് പുറപ്പെടുവിച്ചതെന്നും, ഇത് സ്വീകാര്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വെടിക്കെട്ടിന് മാര്‍ഗനിര്‍ദേശമുണ്ടോയെന്ന് വാദത്തിനിടെ ഡിവിഷന് ബെഞ്ച് ചോദിച്ചിരുന്നു. വെടിക്കെട്ട് നിരോധന ഉത്തരവിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് കോടതി ചോദിച്ചു. 2005 മുതല്‍ മാര്‍ഗനിര്‍ദേശം ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.