തിരുവനന്തപുരം: ട്രഷറിയിലേക്ക് പണം സ്വരൂപിക്കാന്‍ വനംവകുപ്പിന്റെ ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്ന തടികള്‍ ഉടന്‍ ലേലംചെയ്യണമെന്ന നിര്‍ദേശവുമായി ധനവകുപ്പ്.
വനംവകുപ്പിന്റെ 28 ഡിപ്പോകളിലായി 150 കോടിയുടെ തടികള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്ക്. സമയബന്ധിതമായി ലേലംചെയ്ത് പണം നല്‍കണമെന്ന് കഴിഞ്ഞദിവസംചേര്‍ന്ന വരുമാനദായകവകുപ്പുകളുടെ യോഗത്തില്‍ ധനമന്ത്രി നിര്‍ദേശിച്ചു.പ്രതികൂല കാലാവസ്ഥകാരണമാണ് ലേലം നടക്കാത്തതെന്നാണ് വനംവകുപ്പ് നല്കിയ മറുപടി. തടസ്സങ്ങള്‍ നീക്കി ഉടന്‍ തടി വിറ്റഴിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. പല ഡിപ്പോകളിലായി ഈട്ടി, തേക്ക് തുടങ്ങി വിവിധയിനം തടികളുണ്ട്.
2020 മുതല്‍ അട്ടിയിട്ടിട്ടുള്ള തടികള്‍ ചില ഡിപ്പോകളിലുണ്ട്. ചില ഡിപ്പോകളില്‍ കോവിഡ് സാഹചര്യത്തില്‍ ലേലം മുടങ്ങിയതും കാരണമാണ്. 40 തവണവരെ ഇ-ലേലം മാറ്റിവെച്ചതും ഇതില്‍പ്പെടും. വനംവകുപ്പ് ഉയര്‍ന്ന അടിസ്ഥാനവില നിശ്ചയിച്ചതിനാല്‍ കരാറുകാര്‍ തടിവാങ്ങാന്‍ മടിക്കുന്നുമുണ്ട്.
ബജറ്റ് വിഹിതംപോലും ധനവകുപ്പ് കൃത്യമായി നല്‍കുന്നില്ലെന്ന പരാതിയാണ് വനംവകുപ്പിന്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇക്കൊല്ലവും ഇതേ നിലപാടാണ് തുടരുന്നത്.
കരാറുകാര്‍ക്ക് നല്‍കാനുള്ള തുകയും ട്രഷറിയില്‍ തീരുമാനം കാത്തു കിടക്കുകയാണ്. അതിനാല്‍ കൂപ്പില്‍നിന്ന് പുതുതായി തടിമുറിച്ച് ഡിപ്പോയില്‍ എത്തിക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.