ലോകം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മാറുകയാണ് മാനസികാരോഗ്യം. ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്നം അനുഭവിക്കുന്നണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
വർഷങ്ങളോളം വൈകല്യവുമായി ജീവിക്കേണ്ടി വരുന്നതിന് മാനസിക പ്രശ്നങ്ങളും പ്രധാന കാരണമാണെന്നും ആഗോള തലത്തിൽ ആറിൽ ഒരാൾ ഇങ്ങനെ ജീവിക്കുന്നവരാണെന്നും ലോകാരോഗ്യ സംഘടന മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.കോവിഡ് മഹാമാരിയാണ് ആളുകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണങ്ങളെ റിപ്പോർട്ട് തള്ളിക്കളയുന്നു. കോവിഡിനു മുമ്പും 2019ൽ 100 കോടിയോളം പേർ മാനസിക ബുദ്ധിമുട്ടുകളുമായാണ് ജീവിച്ചത്.
കോവിഡ് കാലത്ത് അത് കൂടിയെന്ന് മാത്രം. കോവിഡ് കാലത്ത് 14 ശതമാനം കൗമാരക്കാരും മാനസിക പ്രശ്നങ്ങൾ നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ ആദ്യവർഷം സാധാരണ മാനസിക ബുദ്ധിമുട്ടുകളായ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുടെ എണ്ണം 25 ശതമാനത്തിലേറെ ഉയർന്നിരുന്നു.
ലോകം മുഴുവൻ മാനസിക പ്രശ്നം രൂക്ഷമാകുമ്പോഴും ഇതിനെ കൈകാര്യം ചെയ്യുന്നത് വളരെ അപരിഷ്കൃതമായാണ്. ആരോഗ്യ ബജറ്റിന്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യങ്ങൾ മാനസികാരോഗ്യത്തിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് തന്നെ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ചുരുങ്ങിയ ചിലവിൽ ഗുണമേൻമയുള്ള ചികിത്സ ലഭിക്കുന്നത്.
ബുദ്ധിമുട്ടുകൾ നേരിടുന്നവരോടുള്ള സമീപനങ്ങളിൽ മാറ്റം വരുത്താനും മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് ആവശ്യപ്പടുന്നു.
മാനസിക പ്രശ്നങ്ങളുള്ളവർ അപമാനമാണെന്ന് കരുതുന്നതും അവരോട് വിവേചനം കാണിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും അവസാനിപ്പിക്കണം. 20 ഓളം രാജ്യങ്ങളിൽ ഇപ്പോഴും ആത്മഹത്യാശ്രമം കുറ്റകൃത്യമാണ്.
പല മാനസിക സംഘർഷങ്ങളിൽപ്പെട്ട് അവ താങ്ങാനാകാതെ ആകുമ്പോഴാണ് പലരും ആത്മഹത്യക്ക് ശ്രമിക്കുന്നത്. അവർക്ക് വേണ്ട മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിന് പകരം കേസെടുത്ത് കുറ്റക്കാരാക്കുകയാണ് ചെയ്യുന്നത്.
ആഗോള തലത്തിൽ ഓരോ മരണം നടക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ഓരോ100 മരണങ്ങളിലും ഒന്നിൽ കൂടുതൽ എണ്ണം ആത്മഹത്യയാണ്. യുവ ജനങ്ങളുടെ മരണത്തിന്റെ പ്രധാനകാരണവും മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകൾ എല്ലാവരുടെയും നല്ല ജീവിതത്തിനും ഭാവിക്കും വേണ്ടിയുള്ള നിക്ഷേപങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
മാനസികാരോഗ്യ സംരക്ഷണത്തിനായി എല്ലാ രാജ്യങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.