വെറുതേ അറസ്റ്റ് ചെയ്താല്‍ പോര: കാരണം എന്തെന്ന് എഴുതി നല്‍കണമെന്ന് ഇ.ഡിയോട് സുപ്രീംകോടതി,

ഡല്‍ഹി : എതിരാളികളെ ഒതുക്കാൻ കേന്ദ്രസര്‍ക്കാരിന്റെ ദംഷ്‍ട്ര എന്നറിയപ്പെടുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പരമോന്നത കോടതിയില്‍ കനത്ത തിരിച്ചടി.

ഇ.ഡിയുടെ നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, ഇ.ഡിയെപ്പോലൊരു ഏജൻസിയില്‍ നിന്ന് പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ ഇനിയുള്ള അന്വേഷണങ്ങള്‍ക്കും അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും ആധാരമാക്കേണ്ട നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

കള്ളപ്പണ കേസുകളില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ അതിനുള്ള കാരണങ്ങള്‍ എന്താണെന്ന് ഇ.ഡി രേഖാമൂലം പ്രതിക്ക് എഴുതിനല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം ത്രീ എമ്മിന്റെ ഡയറക്ടര്‍മാരെ ഇ.ഡി അറസ്റ്റ് ചെയ്ത രീതിയോട് കടുത്ത വിമര്‍ശനമുന്നയിച്ച കോടതി, രണ്ട് ഡയറക്ടര്‍മാര്‍ക്കും ജാമ്യം അനുവദിച്ചു.

ഏകപക്ഷീയ നടപടികളാണ് ഇ.ഡിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എം ത്രീ എം കമ്പനി ഡയറക്ടര്‍മാരായ പങ്കജ് ബൻസലിനെയും ബസന്ത് ബൻസലിനെയും ജൂണ്‍ 18ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിനുള്ള കാരണമെന്തെന്ന് രേഖാമൂലം പ്രതികളെ അറിയിച്ചിരുന്നില്ല. കാരണങ്ങള്‍ ഇ.ഡി ഉദ്യോഗസ്ഥൻ വായിച്ചുകേള്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഈ നടപടിയെ സുപ്രീംകോടതി ചോദ്യം ചെയ്തു. ‌

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 19(1) പ്രകാരം അറസ്റ്റിനുള്ള കാരണങ്ങള്‍ പ്രതിക്ക് എഴുതിനല്‍കാൻ ഇ.ഡി ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരാണ്. ഈ കേസില്‍ ഇ.ഡി അക്കാര്യം പാലിച്ചില്ല.

അതിനാല്‍ തന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതികളെ ഉടനടി മോചിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അറസ്റ്റും റിമാൻഡുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും റദ്ദാക്കി. 400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് പ്രതികള്‍ നേരിടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ പരിപാലിക്കാൻ ഉത്തരവാദിത്തമുള്ള ഏജൻസിയാണ് ഇ.ഡിയെന്ന് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തിലൊരു പ്രധാന ഏജൻസിയുടെ മോശം പ്രവര്‍ത്തനരീതിയാണ് കേസില്‍ പ്രതിഫലിക്കുന്നതെന്ന് കോടതിയുടെ നിരീക്ഷണം. അന്വേഷണങ്ങളിലും നടപടികളിലും ഇ.ഡി സുതാര്യമായിരിക്കണം. നീതിയും ധാര്‍മികതയും പുലര്‍ത്തണം.

ഇ.ഡിയില്‍ നിന്ന് പ്രതികാര നിലപാടുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഇ.ഡിക്ക് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലേതടക്കം കേസുകളില്‍ ഇ.ഡിയുടെ അന്വേഷണത്തിനുള്ള ദിശാസൂചകമായി ഈ ഉത്തരവ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !