മലപ്പുറം: ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മര്‍ദിച്ച ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേര്‍ത്തുവെച്ച് ഇടിക്കുകയും ടയര്‍ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. കഴുത്ത് അനങ്ങാതിരിക്കാൻ കോളര്‍ ഘടിപ്പിച്ച് ഭാരം ഇട്ടാണ് ഇപ്പോൾ കുട്ടിയെ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. വീട്ടില്‍പോയാലും കുറേദിവസം ഇങ്ങനെ കിടക്കേണ്ടിവരും.
സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍, ദരിദ്രരായ മാതാപിതാക്കള്‍ക്ക് ഗൗരവം തിരിച്ചറിയാൻ കഴിഞ്ഞില്ല. അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആള്‍ക്കാര്‍ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടര്‍ന്ന് ഒരുദിവസം സ്കൂളില്‍ പോയ അശ്വിൻ വേദന കൂടി തിരിച്ചുവന്നു.
അന്നുമുതല്‍ വീട്ടില്‍ കിടക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ മറ്റെവിടെയും കാണിക്കാൻ കഴിഞ്ഞില്ല. വേദന കലശലായതിനാല്‍ ചൊവ്വാഴ്ച ബസിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ അറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം പോലീസ് ബുധനാഴ്ച രാവിലെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വകുപ്പ് തീരുമാനിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നാണ് ഇന്നലെവൈകീട്ട് ഏഴിന് പോലീസ് അറിയിച്ചത്.
അമ്പലവളപ്പില്‍ ചെരിപ്പുകമ്പനിയില്‍ ജോലിചെയ്യുകയാണ് യുവാവ്. ചെരിപ്പുകമ്പനി പ്രവര്‍ത്തിക്കുന്നതും അൻപതോളം അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നതും നാലുനില ക്വാര്‍ട്ടേഴ്സിലാണ്. മൂന്നാംനിലയിലെ ക്വാര്‍ട്ടേഴ്സിലാണ് സുനില്‍കുമാറും കുടുംബവും താമസിക്കുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് രാത്രി ഏഴരയോടെ അശ്വിൻ ടയര്‍ ഉരുട്ടിക്കളിച്ചത്. അവിടെയിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു യുവാവും കൂട്ടുകാരും.
മര്‍ദനമേറ്റു നിലവിളിച്ച് കുട്ടി വരുന്നതുകണ്ട് വസന്തയുടെ അമ്മ കുഴഞ്ഞുവീണു. പലവിധ രോഗങ്ങളുള്ള സുനില്‍കുമാറിനെ ദിവസേന കുത്തിവെപ്പെടുക്കാൻ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതും അശ്വിന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാൻ കാരണമായി. സ്വന്തം വീടും സ്ഥലവുമില്ലാത്ത കുടുംബം പലപ്പോഴും വാടക കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. കേസുമായി ക്വാര്‍ട്ടേഴ്സ് ഒഴിയേണ്ടിവരുമെന്നും ഭയന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.