കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഹനാൻ. താൻ സര്‍ക്കാറിന്റെ ദത്തുപുത്രിയല്ലെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഒരവാര്‍ഡല്ലാതെ മറ്റൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹനാൻ ഫേസ്ബുക്കില്‍ കുറിച്ചു.തന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും സര്‍ക്കാരില്‍നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ് താമസം. സഹായം തരാം എന്നു പറഞ്ഞ വീടു പോലും സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു എന്ന് പറയുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂവെന്നും ഹനാൻ കുറിച്ചു. മനസ്സു തുറന്ന് ചിരിക്കാനുള്ള എന്റെ അവകാശത്തെപ്പോലും ചിലര്‍ നിഷേധിക്കുകയാണെന്നും ഹനാൻ വ്യക്തമാക്കി. ഹനാന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ കടുത്ത സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്.
ഹനാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോള്‍ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകള്‍ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആര്‍ക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടം ആയി മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും ഞാൻ സര്‍ക്കാരില്‍നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടകവീട്ടിലാണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിനും മുൻപ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്തും ട്രേഡിങ് വഴിയും കിട്ടുന്ന വരുമാനത്തില്‍ സ്വന്തം കാലില്‍നിന്ന് അന്തസ്സായി തന്നെയാണ് ഞാൻ ജീവിക്കുന്നത്, ആരോടും കൈ നീട്ടിയല്ല.
അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ തന്നെ നോക്കാൻ വീട്ടില്‍ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വര്‍ഷം മുൻപ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ..?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.