ലഖ്നൗ: കോളേജ് വിദ്യാര്‍ഥിനി ഫ്ളാറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫ്ളാറ്റിലെ താമസക്കാരനും വിദ്യാര്‍ഥിനിയുടെ സുഹൃത്തുമായ ആദിത്യ പഥക്കി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.ബി.ബി.ഡി. സര്‍വകലാശാലയിലെ ബി.കോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠി(23)യാണ് ലഖ്നൗ ദയാല്‍ റെസിഡന്‍സിയിലെ ഫ്ളാറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ബുധനാഴ്ച വൈകിട്ട് കോളേജിലെ ഗണേഷ് ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥിനി സുഹൃത്തിന്റെ ഫ്ളാറ്റിലെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി വരെ ഫ്ളാറ്റില്‍ പാര്‍ട്ടി നടന്നതായും ഇതിനിടെയാണ് കൊലപാതകം നടന്നതെന്നും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, ഫ്ളാറ്റില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടെയാണ് യുവാവ് പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്തതെന്നുമാണ് പോലീസിന്റെ പ്രതികരണം. നാടന്‍തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, സംഭവസമയത്ത് പെണ്‍കുട്ടിയെയും അറസ്റ്റിലായ പ്രതിയെയും കൂടാതെ നാലുപേര്‍ കൂടി ഫ്ളാറ്റിലുണ്ടായിരുന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വെടിയേറ്റതിന് പിന്നാലെ ചോരയൊലിച്ചനിലയില്‍ ഇവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ, ആദിത്യയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്ക് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.