തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ ക്യാപ്‌സൂള്‍; ജെയ്കിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍,

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.

ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎമ്മിന്റെ ആരോപണം വന്നതോടെ നാളത്തെ ക്യാപ്‌സൂള്‍ വ്യക്തമായെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് കാലത്ത് എത്രയെത്ര ആരോപണങ്ങളാണ് സിപിഎം തനിക്കെതിരെ ഉന്നയിച്ചത്. 

വ്യക്തിപരമായ ആരോപണം ഉന്നയിക്കില്ലെന്നായിരുന്നു അവര്‍ ആദ്യം മുതലേ പറഞ്ഞത്. എന്നിട്ട് അവസാനമെത്തിയപ്പോള്‍ അവര്‍ നടത്തിയത് എന്തൊക്കെയാണ്. സ്വന്തം പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു എന്നുവരെ അരോപിച്ചില്ലേ?. താന്‍ ബംഗളൂരുവില്‍ ഇല്ലാത്ത സമയത്ത് മൂന്ന് നേതാക്കന്‍മാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അത് വക്രീകരിച്ച്‌ അവര്‍ക്ക് അവസരം നിഷേധിച്ചത് താനാണ് എന്നൊക്കെ വാര്‍ത്ത കൊടുത്താല്‍ തങ്ങളൊക്കെ പേടിച്ചുപോകുമെന്ന് കരുതിയോ?. 

യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായി തന്നെ നില്‍ക്കും. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തിട്ടും ജയിക്കില്ലെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് രംഗത്തുവന്നതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

പുതുപ്പള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തന്നെ ബിജെപി - യുഡിഎഫ് കൂട്ടുകെട്ട് വ്യക്തമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ജെയ്ക് പറഞ്ഞു.

പുതപ്പള്ളി മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടുവരെ ബിജെപിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ബിജെപിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യസമുണ്ട്. പരമാവധി ഏഴായിരം വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ല്‍ ലഭിച്ച പതിനൊന്നായിരം വോട്ട് പോലും നേടാന്‍ കഴിയാത്ത സ്ഥിതിയാണ്. അത് എങ്ങോട്ടേക്ക് കൊടുത്തു, ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായി അത്തരം ഒരു കുറവ് സംഭവിച്ചു എന്നുളളത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വോട്ടര്‍മാരുടെയും പുതുപ്പള്ളിക്കാരുടെയും പ്രതികരണം സൂചിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണെന്നും ജെയ്ക് പറഞ്ഞു.

നാളെ രാവിലെ പത്തുമണിയോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാനാകും. കോട്ടയം ബസേലിയസ് കോളജില്‍ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ ക്രമികരിച്ചിരിക്കുന്നത്.14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.

ഇടിപിബിഎസ് വോട്ടുകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. തുടര്‍ന്ന് 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പേര്‍ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിന്‍ ലാല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.പോളിങിലെ കുറവ് ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !