കൊച്ചി: കോട്ടയം തിരുവാര്‍പ്പിലെ ബസുടമ രാജ്മോഹനെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാമെന്ന് സി.ഐ.ടി.യു. നേതാവ് അജയന്.
സി.ഐ.ടി.യു.വുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ബസുടമ രാജ്മോഹന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പോലീസ് സാന്നിധ്യത്തില്‍ ബസുടമയ്ക്ക് മര്‍ദനമേറ്റത്.
ഇതോടെ ക്രിമിനല്‍ കേസിന് പുറമേ സി.ഐ.ടി.യു. നേതാവ് അജയനെതിരേ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു. തുടര്‍ന്നാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യ നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന് സി.ഐ.ടി.യു. നേതാവ് കോടതിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍, ഇതെല്ലാം മര്‍ദിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് ബസുടമയെ മര്‍ദിച്ച സംഭവത്തില്‍ തുറന്നകോടതിയില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സി.ഐ.ടി.യു. നേതാവിന്റെ സത്യവാങ്മൂലത്തില്‍ തന്റെ കക്ഷിയോട് ചോദിക്കാതെ മറുപടി പറയാനാകില്ലെന്ന് രാജ്മോഹന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തൊഴിലാളികളുടെ കൂലി സംബന്ധിച്ചാണ് തിരുവാര്‍പ്പിലെ ബസുടമ രാജ്മോഹനും സി.ഐ.ടി.യുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായത്. തുടര്‍ന്ന് സി.ഐ.ടി.യു. ബസില്‍ കൊടികുത്തി സര്‍വീസ് തടസപ്പെടുത്തി. ഇതിനെതിരേ രാജ്മോഹന്‍ പ്രതിഷേധസമരം നടത്തിയതോടെ സംഭവം വാര്‍ത്തയായി.
ഇതിനിടെയാണ് രാജ്മോഹനെ സി.ഐ.ടി.യു. നേതാവ് മര്‍ദിച്ചത്. ബസുടമയും തൊഴിലാളികളും തമ്മിലുള്ള കൂലിത്തര്‍ക്കം പിന്നീട് ചര്‍ച്ചചെയ്ത് പരിഹരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.