കോട്ടയം:സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ്.ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്.
നാളെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം.എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് അയച്ച സർക്കുലറില്‍ പറയുന്നു.
സർക്കുലറിന്റെ പൂർണരൂപം
നമ്മുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്.ഗണപതി എന്നത് ‘മിത്ത്’(കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹം പരാമർശമാണ് അതിനിടയാക്കിയത്.
ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്പീക്കർ തന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും,പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവണ്‍മെന്റ് ഭാഗത്ത് നിന്ന് നടപടിയുണ്ടായകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്.
അതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ാം തീയതി വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.അന്നേദിവസം എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്.ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
ഈ സന്ദേശം എല്ലാ കരയോഗഭവനങ്ങളിലും ഇന്നുതന്നെ എത്തിക്കാൻ ആവശ്യമായ നടപടികൾ താലൂക്ക് യൂണിയനുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്.
സ്നേഹപൂർവം
ജി. സുകുമാരൻനായർ ജനറൽ സെക്രട്ടറി നായർ സർവീസ് സൊസൈറ്റി
ഷംസീർ രാജിവെക്കണമെന്ന ആവശ്യപ്പെട്ട എൻഎസ്എസിനെ പരിഹസിച്ച് സിപിഎം രംഗത്തുവന്നിരുന്നു.ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു.
വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.എൻഎസ്എസിന് സംഘപരിവാറിന്റെ സ്വരമാണെന്നും നായർ സമുദായം സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.