ന്യൂഡല്‍ഹി:ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം തള്ളി ഇന്ത്യ. ജി-20 ഉച്ചകോടി നടക്കാനിരിക്കെ ഇന്നലെയാണ് ചൈന ഭൂപടം പുറത്തിറക്കിയത്.
സ്വന്തമല്ലാത്ത പ്രദേശം ഉൾപ്പെടുത്തുന്നത് ചൈനയുടെ ശീലമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയുടെ ഇന്ത്യാ ഭൂപടം തള്ളുന്നതായി വ്യക്തമാക്കിയത്.
ചൈനയുടെ ഭൂപടം ഇന്ത്യയെ ബാധിക്കുന്നതല്ല. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ധാരണയുണ്ട്. അസംബന്ധ വാദങ്ങൾ ഉന്നയിച്ചാൽ അരുണാചൽ ചൈനയുടേതാകില്ലെന്നും ജയശങ്കർ പറഞ്ഞു.
അരുണാചൽ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ആഗസ്റ്റ് 28 ന് പുറത്തിറക്കിയ ഭൂപടത്തിലാണ് ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയത്.പുതിയ മാപ്പ് ചൈന പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ശിവസേന ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ലഡാക്കിൽ ചൈന അതിക്രമിച്ചു കയറി എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്നും ചൈന അരുണാചൽ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നും റാവത്ത് പറഞ്ഞു.
ബ്രിക്സ് ഉച്ചകോടി ചർച്ചാ വിവാദത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെെനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ചൈനീസ് സേനകൾക്കിടയിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാനും രാജ്യങ്ങൾ തമ്മിലുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന നടപടികൾ വേഗത്തിലാക്കാനും ചർച്ചയിൽ തീരുമാനമായി.
പിന്നീട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് ചർച്ച നടന്നത് എന്ന് ചൈന അവകാശപ്പെട്ടു. വിശദീകരണവുമായി എത്തിയ കേന്ദ്ര സർക്കാർ ചൈനയുടെ അവകാശവാദം നിഷേധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.