കോട്ടയം: പുതുപ്പള്ളിയിലെ രാഷ്ട്രീയപ്പോരാട്ടത്തിന് ഉറച്ച ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇറങ്ങുന്നത്. പ്രചരണം തകൃതിയായി മുന്നേറുമ്പോൾ ദേശീയ തലത്തിലും ഏറെ ശ്രദ്ധാ കേന്ദ്രം തന്നെയാണ് പുതുപ്പള്ളി.
കെ സിയുടെ വരവും മറുപടിയും ഏറെ പ്രസക്തമാകും. കാരണം, എല്‍ഡിഎഫ് ഉയര്‍ത്തിയ പലതിനും കൃത്യമായ രാഷ്ട്രീയ മറുപടി നല്കാൻ കെ.സിക്ക് ആവും. പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ കേരളത്തിലെ ഒന്നാമനായ ദേശീയ നേതാവ് രാഷ്ട്രീയമായി മറുപടി നല്കുമ്പോൾ അതിന് വലിയ പ്രാധാന്യമുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മണര്‍കാട് നടക്കുന്ന പൊതുയോഗം കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള സെമിഫൈനലാണ് പുതുപ്പള്ളിയെന്ന് യുഡിഎഫ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പിണറായിക്കും മോദിക്കും ജനങ്ങള്‍ നല്കാൻ പോകുന്ന പ്രഹരമായിരിക്കും പുതുപ്പള്ളിയിലെ യുഡിഎഫ് വിജയമെന്ന് കെ.സി വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു.
സിപിഎം ഉയര്‍ത്തുന്ന സംസ്ഥാനതല വികസന നേട്ടങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പും അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് ഇതിനകം തന്നെ പൊതുയോഗങ്ങളിലും മറ്റുമായി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം രാഷ്ട്രീയമായി തന്നെ മറുപടി നല്‍കേണ്ടതുണ്ട്. അത് പറയാനും നിലപാടുകള്‍ വ്യക്തമാക്കാനും കൂടിയാവും കെ.സിയുടെ ഇന്നത്തെ പ്രസംഗം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദ്രോഹങ്ങള്‍ തുറന്നുകാട്ടും. മണിപ്പുര്‍ നിന്നുകത്തുന്നു. കേന്ദ്രം മണിപ്പുരിനെ വെട്ടിനുറുക്കി. സത്യം പറയുന്നവരെ കേന്ദ്രം ഇല്ലായ്മചെയ്യുന്നു. കേരളത്തില്‍ കേസില്‍ പ്രതിയാക്കുന്നു. കുടുംബഭദ്രതമാത്രം ഉറപ്പിക്കുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്". ആദ്യഘട്ട പ്രചരണവേളയില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞ വാക്കുകളാണിത്.
കേന്ദ്ര രാഷ്ട്രീയത്തിലുപരി കേരളത്തിലെ സര്‍ക്കാര്‍ വിരുദ്ധ വികാരം മുതലാക്കുകയാവും കോണ്‍ഗ്രസ് ലക്ഷ്യം. പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ച ജീവനക്കാരിയെ മാറ്റിനിര്ത്തിയതുള്പ്പെടെയുള്ള വൈകാരിക വിഷയങ്ങളും വേറെയുണ്ട്. ഇതെല്ലാം യുഡിഎഫിന് ഗുണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.