കൊച്ചി: ബിപിസിഎലിന്റെ ആഭിമുഖ്യത്തില്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുവരെ താത്കാലികമായി ഒരുക്കുന്ന മാലിന്യ സംസ്കരണ സംവിധാനത്തിന് ഈമാസം 18നകം കൊച്ചി നഗരസഭ അനുമതി നല്‍കണമെന്ന് ഹൈക്കോടതി.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി.ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവു നല്‍കിയത്.ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും. നേരത്തെ ചീഫ് ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചിരുന്നത്. ജസ്റ്റീസ് ഭട്ടി സുപ്രീം കോടതിയിലേക്ക് പോയ സാഹചര്യത്തിലാണ് പുതിയ ഡിവിഷന് ബെഞ്ചില്‍ ഹര്‍ജിയെത്തിയത്.
ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഓണ്‍ലൈന്‍ മുഖേന ഹാജരായ തദ്ദേശഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് വിശദീകരിച്ചു. പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു.
ലക്ഷ്യം ഡിസംബറോടെ, '
പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള താത്കാലിക മാലിന്യ സംസ്കരണ സംവിധാനമാണ് ബ്രഹ്മപുരത്ത് ഒരുക്കുന്നത്. 11 ലക്ഷം ടണ്‍ മാലിന്യമാണ് നിലവിലുള്ളത്. അടുത്ത ഡിസംബറോടെ പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
പ്ളാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ പ്രത്യേക പദ്ധതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഒരു പദ്ധതി പരിഗണനയിലുണ്ടെന്ന് ശാരദാ മുരളീധരന് മറുപടി നല്കി.
നിലവിലെ മാലിന്യം വേര്‍തിരിക്കാനുള്ള ബയോമൈനിംഗ് ഒമ്ബതു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പ്ളാസ്റ്റിക് മാലിന്യം റോഡുകള്‍ തയാറാക്കാന്‍ ഉപയോഗിക്കാനാവില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം പരിശോധിച്ച് അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്നം ഉണ്ടോയെന്നു പരിശോധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യക്തമാക്കി. മാലിന്യം കത്തിയതിനെത്തുടര്‍ന്നുള്ള ചാരം ടാര്‍പോളിന്‍ ഷീറ്റു കൊണ്ടു മൂടിയെങ്കിലും മലിനജലം സമീപത്തെ ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തില്ലേയെന്നു കോടതി ചോദിച്ചു.
ഇതു തടയാന്‍ രണ്ടു ബണ്ടുകള്‍ നിര്‍മിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതു ഫലപ്രദമാണോയെന്നു പരിശോധിക്കാന്‍ കോടതി പറഞ്ഞു.
പരിശോധിക്കാമെന്ന് ഓണ്‍ലൈനില്‍ ഹാജരായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തയാറാക്കുന്ന സാമൂഹ്യ സാമ്ബത്തികാഘാത പഠന റിപ്പോര്‍ട്ട് ഓണത്തിനുശേഷം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
ബ്രഹ്മപുരത്ത് താത്കാലിക മാലിന്യ സംസ്കരണത്തിനായി രണ്ടു കമ്പനികൾ തയാറായിട്ടുണ്ടെന്നും ഈ മാസം 15നകം കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും നഗരസഭ ഇന്നലെ കോടതിയില്‍ വ്യക്തമാക്കി. ഇത് അനിവാര്യമാണെന്നും നടപടി വേഗത്തിലാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നഗരസഭാ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.