കോട്ടയം :കണ്ണിമലയില്‍ ആടിനെ തിന്നത് പുലി തന്നെ, ആട്ടിന്‍ കൂട്ടിലെ കാമറയിലാണ് പുലി 'കുടുങ്ങി'യത്.
ഭീതിയോടെ മലയോരനാട്. മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല വാര്‍ഡില്‍ കഴിഞ്ഞ ദിവസം കൂട്ടിലെ ആടിനെ കൊന്നുതിന്നത് പുലിയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കണ്ണിമലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയത് പുലിയെന്ന് തിരിച്ചറിഞ്ഞതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനം ഭീതിയിലാണ്.
ഞായറാഴ്ച രാത്രി പന്തിരുവേലില്‍ സെബിന്റെ വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് രാവിലെ ചത്തനിലയില്‍ കണ്ടത്.പകുതി ഭക്ഷിച്ച ആടിനെ വനപാലകരെത്തി കാല്പാടുകളും മറ്റും പരിശോധിച്ചെങ്കിലും പുലിയാണെന്ന് സമ്മതിക്കാന്‍ അവര്‍ തയാറായില്ല. പുലിയെ പിടികൂടാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു.തുടര്‍ന്ന് വനംവകുപ്പ് കാമറ സ്ഥാപിച്ചു. ആടിനെ കൊന്നുതിന്ന കൂടിന് സമീപം ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ കൂടി വെച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ച വീണ്ടും ആടിനെ തേടി കൂട്ടിലെത്തുകയും തലേനാള്‍ ഉപേക്ഷിച്ച ആടിന്റെ ബാക്കി ശരീര ഭാഗങ്ങള്‍ കൂടി ഭക്ഷിക്കുകയും ചെയ്തു. ഇതാണ് വനംവകുപ്പിന്റെ കാമറയില്‍ പതിഞ്ഞത്. പുലിയുടെ നാല്പതോളം ചിത്രങ്ങളാണ് ലഭിച്ചത്.
ജനവാസ കേന്ദ്രങ്ങളോടുചേര്ന്നാണ് വനം വകുപ്പിന്റെ തേക്കിന് കൂപ്പുള്ളത്. ഇവിടെനിന്നാണ് പുലിയെത്തിയതെന്നാണ് നിഗമനം. ആട്ടിന്‍ കൂട്ടില്‍ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയത് പുലിയാെണന്ന് എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ ബി.ആര്. ജയന് മാധ്യമത്തോട് പറഞ്ഞു.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെബിനും കുടുംബവും രാത്രി പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കണ്ണിമലയുടെ സമീപ പ്രദേശങ്ങളായ പുലിക്കുന്ന്, പുഞ്ചവയല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു.
ടി.ആര് ആൻഡ് ടി തോട്ടത്തിന്റെ വിവിധ ഡിവിഷനുകളിലും, കൊമ്ബുകുത്തി, കോരുത്തോട് പ്രദേശങ്ങളിലും പുലിയുടെയും കാട്ടാനയുടെയും ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൂച്ചപ്പുലിയാണെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.