കോട്ടയം :അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്തസ്‌ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
108 വ്യാപാരസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കു വച്ചതുമടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി.വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനായി സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്തസ്‌ക്വാഡ് വ്യാപക പരിശോധന നടത്തിയത്.
പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടു പോലുമില്ലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ കണ്ടെത്തി.
നടപടിയെടുക്കാൻ സ്ഥലത്തു പരിശോധന നടത്തിയ കളക്ടർ വി. വിഘ്നേശ്വരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മണർകാട് ടൗണിലെ ഹൈപ്പർ മാർക്കറ്റുകളിൽ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
പായ്ക്ക് ചെയ്ത വസ്തുക്കളിൽ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്പാടിയിലെ പലചരക്കുവ്യാപാര സ്ഥാപനത്തിന് ലീഗൽ മെട്രോളജി വകുപ്പ് 5000 രൂപ പിഴയടിച്ചു.
അഞ്ചു താലൂക്കുകളിലായി ആറു സ്ക്വാഡായി തിരിഞ്ഞായിരുന്നു ജില്ലയിലെ പച്ചക്കറി മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധന.
റെയ്ഡിന് ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസർമാരും നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷയടക്കം മതിയായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.