മണിപ്പൂർ ; കലാപമുണ്ടായത് ‘ഒരു കോടതി വിധിയ്ക്ക്’പിന്നാലെയെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ മണിപ്പൂരിൽ നടന്ന അക്രമങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു. “വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തും, വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഓൺലൈൻ വിദ്യാഭ്യാസവും പരീക്ഷയും നേരത്തെ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്നും അമിത് ഷാ പറഞ്ഞു. മുപ്പതിനായിരം മെട്രിക് ടൺ അധിക അരി കേന്ദ്രം അയയ്ക്കുമെന്നും കൂടുതൽ ഡോക്ടർമാർ കുക്കി പ്രദേശങ്ങളിൽ എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ നിരവധി ഏജൻസികൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആറ് അക്രമ സംഭവങ്ങളിൽ സിബിഐയുടെ ഉന്നതതല അന്വേഷണം വിരൽചൂണ്ടുന്നത് ഗൂഢാലോചനയിലേക്കാണ്. അന്വേഷണം നീതിയുക്തമാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ അക്രമികൾക്ക് അമിത്ഷാ മുന്നറിയിപ്പ് നൽകുകയും ആയുധങ്ങൾ പോലീസിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. “നാളെ മുതൽ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിക്കും, അതിൽ ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കാൻ നിർബന്ധിതരാകും ”
എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച കേന്ദ്രമന്ത്രി മ്യാൻമർ അതിർത്തിയുടെ 10 കിലോമീറ്ററോളം വേലി കെട്ടിയിട്ടുണ്ടെന്നും ബാക്കിയുള്ള പ്രദേശം ഉടൻ സുരക്ഷിതമാക്കുമെന്നും അറിയിച്ചു.
അമിത് ഷാ ബുധനാഴ്ച ഇംഫാലിലെയും അതിർത്തി നഗരമായ മോറെയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യുകയും അക്രമം തടയാനും അക്രമികൾ കൊള്ളയടിച്ച ആയുധങ്ങൾ വീണ്ടെടുക്കാനും സായുധരായ അക്രമികൾക്കെതിരെ കർശനവും വേഗത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
മലയോര മേഖലകളിൽ അവശ്യവസ്തുക്കളുടെ വിതരണവും ചുരാചന്ദ്പൂർ, മോറെ, കാങ്‌പോക്പി എന്നിവിടങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്റർ സേവനവും ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി
ഇംഫാലിൽ, മെയ്തേയ് സമുദായത്തിലെ അംഗങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ഷാ സന്ദർശിച്ചു, മണിപ്പൂരിനെ വീണ്ടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിലേക്ക് തിരികെ കൊണ്ടുവരാനും ആളുകളെ എത്രയും വേഗം അവരുടെ വീടുകളിലേക്ക് മടക്കുന്നതിനുള്ള കാര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്രആഭ്യന്തര മന്ത്രി മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകിയത്. ചൊവ്വാഴ്ച, മെയ്തേയ്, കുക്കി ഗ്രൂപ്പുകൾ സമാധാനത്തിന് മുൻകൈ എടുക്കുമെന്ന് പറയുകയും പ്രശ്‌നബാധിതമായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
മണിപ്പൂരിന്റെ സമാധാനവും സമൃദ്ധിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ അമിത്ഷാ സമാധാനം തകർക്കുന്ന ഏത് പ്രവർത്തനങ്ങളെയും കർശനമായി നേരിടാനും നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.