തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥയക്ക് കാരണം ഇതുവരെ കേരളം ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികളാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അരശതമാനം മാത്രമേ കേരളത്തിന് ലഭ്യമായിട്ടുള്ളെന്ന് അദ്ദേഹം പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ കേരളം 28-ാമതാണ്. ബിആർഎപി റാങ്കിംഗിലും കേരളം ഏറ്റവും പിറകിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നിന്ന് വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. ഇക്കാര്യങ്ങൾ കേരളസമൂഹം ചർച്ച ചെയ്യണം. കോട്ടയത്ത് ബസുടമ രാജ്മോഹനും കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമ ഷാനും ആക്രമിക്കപ്പെട്ടത് ആശങ്കാജനകമാണ്. ഈ ആക്രമണങ്ങളിൽ സർക്കാർ കർശനമായ നടപടി എടുക്കേണ്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഏത് വ്യവസായിയാണ് കേരളത്തിൽ നിക്ഷേപിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
കിറ്റെക്സ് കേരളം വിട്ട് തെലങ്കാനയിലേക്ക് പോയി. കേരളത്തിൽ യൂണിറ്റ് തുടങ്ങാനിരുന്ന ബിഎംഡബ്ല്യു കമ്പനിയെ സ്വാഗതം ചെയ്തത് ഹർത്താലാണ്. അതോടെ അവർ കേരളം വിട്ടു. 90,000 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്ന കൊച്ചി ഐടി പാർക്ക് വഴി 3,000 പേർക്ക് മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ.
ഹിന്ദുസ്ഥാൻ യൂണിലിവർ, സിയറ്റ് ടയേഴ്സ്, ഇല്ക്ട്രോ സ്റ്റീൽ തുടങ്ങിയ കമ്പനികളെല്ലാം കേരളത്തിൽ നിക്ഷേപിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. ഇവരുടെ ഫാക്ടറികളിലെല്ലാം കേരളത്തിൽ നിന്നുള്ള യുവാക്കൾ ജോലി ചെയ്യുന്നുണ്ട്.
ഇരുമുന്നണികളും വച്ചുപുലർത്തിയ വ്യവസായ സൗഹൃദമല്ലാത്ത നയങ്ങളാണ് ഇതിന് കാരണം. പശ്ചാത്തല സൗകര്യമില്ലാത്തതും അനാവശ്യമായ നിയന്ത്രണങ്ങളും സ്വകാര്യ സംരംഭകരോടുള്ള ശത്രുതാ പരമായ മനോഭാവവുമാണ് കേരളത്തിൽ വ്യവസായം വളരാത്തതിന് കാരണം. ഈ നില തുടർന്നാൽ കേരളത്തിൽ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം ഇരട്ടിയാകുമെന്നും ജാവദേകർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.