കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളജിലെ എസ്എഫ്ഐ സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത. കോളജിൽ നടക്കുന്ന സമരം ചിലർ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറൽ ബോബി അലക്സ് മണ്ണംപ്ലാക്കൽ.
സംസ്ഥാനത്ത് കൃസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു. പ്രശ്നത്തിന്റെ അടിസ്ഥാനത്തിലേക്കെത്തി കാര്യങ്ങൾ ജനങ്ങൾ മനസിലാക്കണം.
ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.
നിലവിൽ മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം ശക്തമായി തുടരുമെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ മന്ത്രിതല ചർച്ച നടത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാർ കോളജിലെത്തി ചർച്ച നടത്തും.
വിദ്യാർഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ വാസവൻ എന്നിവരാണ് ചർച്ച നടത്തുക. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാനാണ് ചർച്ച.ഇന്ന് രാവിലെ 10ന് കോളജിൽ വച്ചായിരിക്കും ചർച്ച നടക്കുക.
വിദ്യാർഥികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ തന്നെ ഉടനടി വിഷയത്തിൽ പരിഹാരം കാണുമെന്നും വിദ്യാർഥികൾക്കെതിരായ പ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞിരുന്നു.
ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണം, പുതുതായി വിദ്യാർഥി കൗൺസിൽ രൂപീകരിച്ച് വിദ്യാർഥികളുടെ കാര്യങ്ങൾ പറയാൻ അവസരമൊരുക്കണം എന്നീ ആവശ്യങ്ങളാണ് മാനേജ്മെന്റുമായുള്ള ചർച്ചയിൽ വിദ്യാർഥികൾ ഉന്നയിച്ചത്. ഇത് രണ്ടും മാനേജ്‌മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സാങ്കേതിക സർവകലാശാല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് താത്കാലികമായി അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.
ഹോസ്റ്റലുകളിലും സമരം ശക്തമാവുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നും വിദ്യാർഥികൾ പറഞ്ഞു.
കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വച്ചിരുന്നു.
വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.