ആലപ്പുഴ:എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി കേസ് അന്വേഷണം നീളുന്നത് വൻ തട്ടിപ്പ് സംഘത്തിലേക്ക്.
കേസിലെ മറ്റൊരു പ്രതിയായ കണ്ടല്ലൂർ സ്വദേശി അബിൻ സി രാജ് കൂടുതൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ച് മറ്റ് പലർക്കും നൽകിയതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ്.നിഖിൽ തോമസ് പിടിയിലായതോടെയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് മുഖ്യധാരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കായംകുളത്തുള്ള നിരവധിപേർക്ക് അബിൻ രാജ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതായാണ് വിവരം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയതിന് രണ്ടുലക്ഷം രൂപയാണ് നിഖിലിൽനിന്ന് അബിൻ വാങ്ങിയത്.
നിഖിൽ പണം അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തുള്ള ഏജൻസിയാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകാൻ ഇടനിലയായി പ്രവർത്തിച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 65000 രൂപയാണ് ഇവർക്ക് നൽകിയിരുന്നത്. അബിനുമായി സൗഹൃദമുണ്ടായിരുന്ന ചിറക്കടവത്തുള്ള ചിലരും സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി സൂചനയുണ്ട്.
തിരുവനന്തപുരത്തും അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയതായി വിവരമുണ്ട്. യൂണിവേഴ്സിറ്റി പഠന കാലയളവിലാണ് അബിൻ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമാകുന്നത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു അന്നത്തെ സംഘടന സഹപ്രവർത്തകരെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ മാലിയിലുള്ള അബിൻ രാജിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം നിഖിലിന്‍റെ സർട്ടിഫിക്കറ്റിൽ ഒതുക്കുമെന്നും സൂചനയുള്ളതായി പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. അബിൻ പഠിച്ചിരുന്ന കാലത്തെ ബന്ധങ്ങൾ അന്വേഷിക്കുന്നത് എസ്എഫ്ഐയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം നിഖിൽ തോമസിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ഒളിവിൽ പോകുന്നതിന് മുമ്പ് മൊബൈൽ ഫോൺ കായംകുളം കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് നിഖിൽ പോലീസിന് നൽകിയ മൊഴി.വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ നിഖിൽ തോമസിനെ ശനിയാഴ്ച കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.